സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് യുവ നടിയെ പീഡിപ്പിച്ചെന്ന പരാതി; നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു


കൊച്ചി: സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് മാസ്‌കോട്ട്‌ ഹോട്ടലിലെത്തിച്ച് യുവ നടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമായാണ് നീക്കം. സിദ്ദിഖിന്റെ എല്ലാ ഫോൺ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദിഖ് ഇല്ലെന്നാണ് വിവരം.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സിദ്ദിഖുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ അതിന് വേണ്ടി കാത്ത് നിൽക്കേണ്ടെന്നും അറസ്റ്റിന് നിയമ തടസമില്ലെന്നുമാണ് പോലീസ് പറയുന്നത്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് മാസ്‌കോട്ട്‌ ഹോട്ടലിലെത്തിച്ച് യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 376-ാം വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. യുവ നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

പല വസ്തുതകളും സിദ്ദിഖ് മറച്ചുവെക്കുകയാണെന്നും ഇരുവരും മാസ്‌കോട്ട്‌ ഹോട്ടലിൽ എത്തിയതിന് തെളിവുണ്ടെന്നും സർക്കാരിനായി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി നാരായണൻ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. സിനിമയുടെ സ്ക്രീനിം​ഗുമായി ബന്ധപ്പെട്ട തെളിവുകളും ഇരുവരും സംഭവ ദിവസം മാസ്‌കോട്ട്‌ ഹോട്ടലിൽ എത്തിയതിന്റേയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര്യ തെളിവുകൾ സിദ്ദീഖിന് എതിരായിരുന്നു. തുടർന്നാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്.