മരണം വരെ പ്രതിഷേധിക്കുമെന്ന് നാട്ടുകാർ; കോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം: ബാരിക്കേഡ് വലിച്ചെറിഞ്ഞു, പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും


കോഴിക്കോട്: വെള്ളയില്‍ ആവിക്കല്‍തോട് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേ നാട്ടുകാർ നടത്തിയ ഹർത്താലിൽ വൻ സംഘർഷം. പ്രദേശത്ത് പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൽ പ്രതിഷേധക്കാർ പുഴയിലെറിഞ്ഞു. ഇന്ന് നടന്ന തീരദേശ ഹർത്താലിനിടെയാണ് സംഘർഷമുണ്ടായത്.

ഹര്‍ത്താലിന്റെ ഭാഗമായി നാട്ടുകാർ നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷത്തിലേക്ക് നയിച്ചു. പദ്ധതി പ്രദേശത്തേക്ക് സംഘടിച്ചെത്തിയ പ്രതി ഷേധക്കാർ ബാരിക്കേഡ് മറച്ചിടാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് പോലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോ​ഗിക്കുകയം ചെയ്തു.

പോലീസ് ലാത്തിച്ചാർജ് ആരംഭിച്ചതോടെ പ്രതിഷേധക്കാര്‍ ചിതറി ഓടുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പ്രതിഷേധം സംഘര്‍ഷത്തിലേക്കെത്തുകയുമായിരുന്നു. ബാരിക്കേഡ് പുഴയില്‍ തള്ളുകയും ചെയ്തു. ഇതിനിടെ പോലീസിനെതിരെ വടിയെടുത്ത പ്രതിഷേധക്കാരില്‍ ഒരാളെ പോലീസ് വളഞ്ഞിട്ട് തല്ലി. പോലീസ് നടപടിക്കെതിരെ വലിയ ജനരോഷമാണ് പിന്നീട് ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മരണം വരെ പ്രതിഷേധിക്കുമെന്നും പദ്ധതി നടപ്പാക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. പദ്ധതി ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പദ്ധതി പ്രദേശം മാലിന്യമയം ആകുമെന്നും പറഞ്ഞാണ് നാട്ടുകാര്‍ പദ്ധതിയെ പാടെ എതിര്‍ക്കുന്നത്. അതേ സമയം പ്രതിഷേധം അനാവശ്യമാണെന്നും ജനങ്ങള്‍ക്ക് തീര്‍ത്തും ഉപകാരപ്രദമായ ഈ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് അറിയിച്ചു.