ഇരട്ട മരണത്തില്‍ നടുങ്ങി പെരുവട്ടൂര്‍; പ്രസന്നയുടെയും മകന്‍ പ്രശാന്തിന്റെയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി, സംസ്‌കാരം വൈകീട്ട്


കൊയിലാണ്ടി: ഇരട്ടമണത്തിന്റെ ഞെട്ടലിലാണ് പെരുവട്ടൂരുകാര്‍ ഇപ്പോഴും. ഇന്നലെ വൈകീട്ടാണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ മരണവാര്‍ത്തകളെത്തുന്നത്. നടേരി റോഡില്‍ താമസിക്കുന്ന അമ്മയും മകനും തൂങ്ങിമരിച്ചു എന്നവാര്‍ത്തയാണ് എല്ലാവരുമറിയുന്നത്. നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ താമസിക്കും ഇല്ലത്ത്താഴ പ്രസന്ന (57) മകന്‍ പ്രശാന്ത് (28) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് ആറരയോടെയാണ് ഇരുവരെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതല്‍ ഇരുവരെയും വീടിന് പുറത്ത് കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ സ്ത്രീയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസന്നയും മകനും രണ്ട് മുറികളിലായാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ഇരുവരുടെയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്ന മൃതദേഹം വൈകീട്ട് വിട്ടുവളപ്പില്‍ സംസ്‌ക്കരിക്കും എന്നാണ് ലഭിക്കുന്ന വിവരം.

പ്രസന്നയുടെ ഭര്‍ത്താവും മൂത്തമകനും വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചിരുന്നു. പിന്നീട് പ്രശാന്തും പ്രസന്നയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ടൈല്‍സിന്റെ പണിക്കാരനായിരുന്ന പ്രശാന്ത് അപകടത്തെ തുടര്‍ന്ന് കുറച്ച് നാളായി ജോലിക്ക് പോയിരുന്നില്ല. ഇയാള്‍ക്ക് ചെറിയ മാനസിക പ്രശ്‌നമുള്ളതായും പറയുന്നു. പരേതനായ അശോകനാണ് ഭര്‍ത്താവ്. പരേതനായ പ്രശോഭ് മൂത്തമകനാണ്.