ചര്‍ച്ചകളെല്ലാം പരാജയം, തൊഴില്‍പരമായ അവകാശങ്ങള്‍ നിഷേധിക്കുകയും തൊഴിലാളികളെ പിരിച്ച് വിടുകയും ചെയ്ത മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധം; പേരാമ്പ്ര വിക്ടറിയില്‍ ജീവനക്കാര്‍ സമരത്തില്‍


പേരാമ്പ്ര: പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന വിക്ടറി എന്ന സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് തൊഴില്‍പരമായ അവകാശങ്ങള്‍ നിഷേധിക്കുകയും തൊഴിലാളികളെ പിരിച്ച് വിടുകയും ചെയ്ത മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധം. സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാര്‍ സമരം ആരംഭിച്ചു. ഏഴ് ജീവനക്കാരെയാണ് മാനേജ്‌മെന്റ് പിരിച്ചു വിട്ടത്.

യൂണിയനുകള്‍ വ്യാപാര വ്യവസായ ഏകോപന സമിതി, പോലീസ് എന്നിവരുടെയെല്ലാം നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടര്‍ന്നെങ്കിലും മാനേജ്‌മെന്റ് യാതൊരുവിധ വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ തിരിച്ചെടുക്കുന്നത് വരെ സമരം ആരംഭിച്ചത്.

രണ്ട് വനിതാ ജീവനക്കാരികള്‍ ഉള്‍പ്പെടെ ഏഴു പേരെയാണ് മാനേജ്‌മെന്റ് പിരിച്ചു വിട്ടിരിക്കുന്നത്. സ്ഥാപനത്തില്‍ പതിനാലും പതിനാറും വര്‍ഷത്തോളക്കാലം ജോലി ചെയ്തു വരുന്ന തൊഴിലാളികള്‍ക്കുപോലും യാതൊരു വിധ ആനുകൂല്യങ്ങളും സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ലഭിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ യൂണിയനുകള്‍ ഇടപെട്ട് ലേബര്‍ വകുപ്പിന് പരാതി നല്‍കുകയും ലേബര്‍ വകുപ്പ് ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് അറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മാനേജ്‌മെന്റ് പ്രതികാര നടപടി എന്ന രീതിയില്‍ ജീവനകാകരെ പിരിച്ചു വിടുകയുണ്ടായതെന്ന് തൊഴിലാളികള്‍ പറയുന്നു. സ്ഥാപനത്തില്‍ ഒരു ട്രേഡ് യൂണിയനുകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല, പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുക്കില്ല എന്ന കര്‍ശന നിലപാടില്‍ തുടരുകയാണ് മാനേജ്‌മെന്റ്.

ജീവനക്കാരെ തിരിച്ചെടുക്കുന്ന ആവശ്യമുന്നയിച്ച് ചൊവ്വാഴ്ച്ച പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ വെച്ച് സി.ഐയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സി.ഐ.ടി.യു പേരാമ്പ്ര ഏരിയാ സെക്രട്ടറി കെ സുനില്‍, ജില്ലാ സെക്രട്ടറി പരാണ്ടി മനോജ്, ചോപ്‌സ് യൂണിയന്‍ ഏരിയാസെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്റുമായ കെ.പി സജീഷ്, എന്‍.കെ ലാല്‍, ബി.എം.എസ് നേതാക്കളായ കുണ്ടുങ്കര ചന്ദ്രന്‍ അഖില്‍, ജിതേഷ്, ചെക്കോട്ടി, ബിജേഷ്, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രതിനിധികള്‍, വിക്ടറി മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

summary: Perambra Victory employees on strike to protest dismissal of workers