24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടറി, ഉച്ചയ്ക്ക് ശേഷമുള്ള ക്യാഷ്വാലിറ്റിയില്‍ രണ്ട് ഡോക്ര്‍മാര്‍; മാറ്റങ്ങളുമായി പേരാമ്പ്ര താലൂക്കാശുപത്രി


പേരാമ്പ്ര: ആരോഗ്യ പ്രശ്‌നങ്ങളാല്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കിനി നീണ്ട ക്യൂവോ മണിക്കൂറുകളുടെ കാത്തിരിപ്പോ വേണ്ടിവരില്ല. ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. താലൂക്കാശുപത്രിയില്‍ ഉച്ചയ്ക്ക് ശേഷമെത്തുന്ന രോഗികള്‍ക്ക് ഇനി മുതല്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പുതുതായി നിയമിച്ചത്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 8 മണി വരെയാണ് ക്യാഷ്വാലിറ്റിയില്‍ പുതിയ ഡോക്ടറുടെ സേവനം ലഭ്യമാവുക.

 

ഡോക്ടര്‍ക്ക് പുറമേ രണ്ട് ലാബ് ടെസ്‌നീഷ്യന്‍മാരെയും പുതുതായി നിയമിച്ചു. ഇതോടെ രോഗികള്‍ക്ക് 24 മണിക്കൂറും ലബോറട്ടിറി സൗകര്യം ലഭ്യമാവും. നിലവില്‍ രാവിലെ എട്ട് മണിമുതല്‍ വൈകീട്ട് ആറ് വരെയായിരുന്നു ലാബ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് (ജൂലൈ12) മുതല്‍ ഉച്ചയ്ക്ക് ശേഷമുള്ള കാഷ്വാലിറ്റിയില്‍ രണ്ട് ഡോക്ടര്‍മാര്‍ വീതമുണ്ടാവും. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഇ.സി.ജി സൗകര്യവും താലൂക്ക് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് താലൂക്ക് ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വഹിച്ചു.

ഡോക്ടര്‍മാരുടെ കുറവ് കാരണം ഉച്ചയ്ക്ക് ശേഷം താലൂക്കാശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മണിക്കൂറുകളോളം കാത്തിരുന്നാലാണ് ഡോക്ടറെ കാണാന്‍ സാധിച്ചിരുന്നത്. അപകടംപറ്റിയെത്തുന്ന രോഗികളെ ചികിത്സിക്കാനും ഡോടര്‍ക്ക് ഇടയ്ക്കിടയ്ക്ക് പോവേണ്ടി വരുന്നത് അത്രസമയം രോഗികള്‍ ഡോക്ടറെ കാത്തിരിക്കേണ്ടി വരുമായിരുന്നു.
ഇതിനെതിരെ വ്യാപകമായി പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയമനം നടത്തി ആശുപത്രി സേവനം മെച്ചപ്പെടുത്തിയത്.

 

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഹെഡ് നഴ്‌സ് ലിസമ്മ അബ്രഹാം, ക്ലര്‍ക്ക് അഖിലേഷ്, ലാബ് ഇന്‍ ചാര്‍ജ് സുരേഷ് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗോപാലകൃഷ്ണന്‍ സ്വാഗതവുംലാബ് ടെക്‌നീഷ്യന്‍ പി.ബിജു നന്ദിയും പറഞ്ഞു.

summery: Perambra thaluk hospital improving facilities