ബന്ധുക്കളും സുഹൃത്തുക്കളും മരിച്ചതായി കരുതിയ യുവാവിനെ ജീവനോടെ ‘പിടികൂടി’ പേരാമ്പ്ര പൊലീസ്; കണ്ടെത്തിയത് മുതുവണ്ണാച്ചയില്‍ നിന്നും കാണാതായ ആളെ


പേരാമ്പ്ര: ബന്ധുക്കളും സുഹൃത്തുക്കളും മരിച്ചതായി കരുതിയ യുവാവിനെ ജീവനോടെ കണ്ടെത്തി പേരാമ്പ്ര പൊലീസ്. 2024 മെയ് 15 മുതല്‍ കാണാതായ, ചങ്ങരോത്ത് പഞ്ചായത്തിലെ മുതുവണ്ണാച്ച സ്വദേശിയായ, യുവാവിനെയാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബംഗളുരുവില്‍ നിന്ന് കണ്ടെത്തിയത്.

യുവാവിനുവേണ്ടിയുള്ള അന്വേഷണങ്ങള്‍ക്കിടെ മൈസൂര്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസം പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോസഹിതം വന്നിരുന്നു. കാണാതാായ യുവാവുമായി സാമ്യമുളള ആളാണെന്ന് തോന്നിയതോടെ യുവാവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും മൈസൂരില്‍ എത്തി. മൃതദേഹം പരിശോധിച്ചപ്പോഴും ഇത് കാണാതായ യുവാവിന്റേതാണെന്ന സംശയത്തിലായിരുന്നു ഇവര്‍.

വിദേശത്തായിരുന്ന ജേഷ്ഠനെ വിളിച്ചുവരുത്തി യുവാവിന്റെ മൃതദേഹം കാണിച്ചു. പേരാമ്പ്ര പൊലീസ് ഇടപെട്ട് പോസ്റ്റുമോര്‍ട്ടം നടത്തിക്കുകയും സംശയം തീര്‍ക്കുന്നതിനായി ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഡി.എന്‍.എ പരിശോധന നടന്നുവരുന്നതിനിടയില്‍ സമാന്തരമായി പൊലീസ് യുവാവിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു.

പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ജംഷീദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കാണാതായ യുവാവിന്റേതെന്ന് സംശയിക്കുന്ന മൊബൈല്‍ നമ്പര്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ബംഗളുരുവിലുണ്ടെന്ന് മനസിലായത്. ലാല്‍ബാഗില്‍വെച്ചാണ് യുവാവിനെ പൊലീസ് കണ്ടെത്തിയത്. നാട്ടിലെത്തിച്ച യുവാവിനെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.

Description: Perambra police found the youth who was thought to be dead alive