ഇനി സുഖയാത്ര; പേരാമ്പ്ര ബൈപ്പാസ് ഏപ്രിൽ മുപ്പതിന് ഗതാഗതത്തിനായി തുറക്കും, ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെത്തും


പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പേരാമ്പ്ര ബൈപ്പാസ് ഈ മാസം 30ന് യാഥാര്‍ത്ഥ്യമാവും. നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ഇതോടെ പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാണുണ്ടാവാന്‍ പോവുന്നത്. നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമാവുന്നത്.

സംസ്ഥാനപാതയില്‍ കല്ലോട് എല്‍.ഐ.സി. ഓഫീസിന് സമീപത്തുനിന്ന് തുടങ്ങി കക്കാട് വരെയാണ് പുതിയ ബൈപ്പാസ്. വെള്ളിയോടന്‍കണ്ടി റോഡ്, പൈതോത്ത് റോഡ്, ചെമ്പ്ര റോഡ് എന്നീ റോഡുകള്‍ക്ക് കുറുകെയാണ് പാത കടന്നുപോകുന്നത്. 59.44 കോടിയുടെ ഭരണാനുമതിയുള്ള പദ്ധതിയുടെ നിര്‍മാണച്ചുമതല കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ്.

12 മീറ്റര്‍ വീതിയില്‍ 2.768 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപ്പാസ്. ബി.എം, ബി.സി. നിലവാരത്തില്‍ ടാറിങ് നടത്തുന്ന റോഡിനുമാത്രം ഏഴുമീറ്റര്‍ വീതിയാണുള്ളത്. റോഡ് നാര്‍മ്മാണത്തിന്റെ കരാറുകാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ്.

മാര്‍ച്ച് അവസാനത്തോടെ തന്നെ റോഡിന്റെ അവസാനഘട്ട ടാറിംഗ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരുന്നു. അതേസമയം റോഡിന്റെ പ്രവേശന ഭാഗങ്ങളുടെ വീതി കൂട്ടല്‍ നടപടി കൂടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയുടെയുടെ നേതൃത്വത്തില്‍ ഇതിന് ഫണ്ട് ലഭ്യമാക്കാനുള്ള അനുമതിക്കായി കിഫ്ബിക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഗതാഗത കുരുക്കും അപകട സാധ്യതയും കണക്കിലെടുത്താണ് വീതി കൂട്ടണമെന്ന ആവശ്യം ഉയരുന്നത്.

summary: Perambra bypass road opening on April 30th by Chief minister