ഇനി ഗതാഗതകുരുക്കില്ലാത്ത പേരാമ്പ്ര; ഉദ്ഘാടനത്തിനൊരുങ്ങി ബൈപാസ്


പേരാമ്പ്ര: പേരാമ്പ്ര നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഒന്നരപ്പതിറ്റാണ്ട് മുന്‍പ് വിഭാവനചെയ്ത പേരാമ്പ്ര ബൈപാസ് ഉദ്ഘാടനത്തിനൊരുങ്ങി. കോഴിക്കോട് നഗരത്തിലേക്ക് നാദാപുരം, കുറ്റ്യാടി ഭാഗങ്ങളിൽ നിന്ന് വരുന്നവർക്കും കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്നവർക്കും വലിയ ആശ്വാസമായി ബൈപാസ് റോഡ് വലിയ ആശ്വാസമായി മാറുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഏപ്രില്‍ 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബൈപാസ് ഉദ്ഘാടനം ചെയ്യും. ഒരു നിയമസഭാ മണ്ഡലത്തിന്റെ വികസനം എന്നതിലുപരി കോഴിക്കോട് ജില്ലയുടെ പ്രധാന ഭാഗങ്ങളിലാകെ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന പദ്ധതിയാണിത്.

പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയേറ്റ സമയത്ത് പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണനും മുന്‍ എംഎല്‍എമാരായ കെ. കുഞ്ഞഹമ്മദും എ.കെ. പത്മനാഭന്‍ മാസ്റ്ററും പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രമോദും ബൈപാസ് പ്രവൃത്തിയെ സംബന്ധിച്ച കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

2021 ആഗസ്റ്റ് മാസം അവസാനമാകുമ്പോഴേക്കും ബൈപാസിന്‍റെ പ്രാരംഭ പ്രവൃത്തികള്‍ ആരംഭിച്ചു. 2021 നവംബറില്‍ പേരാമ്പ്രയിലെത്തി ബൈപാസ് പ്രവൃത്തി നേരിട്ട് വിലയിരുത്തി. ഒട്ടേറെ തടസ്സങ്ങള്‍ നേരിട്ടാണ് പ്രവൃത്തി ആരംഭിക്കുന്ന ഘട്ടത്തിലേക്ക് എത്തിയത്. കൃത്യമായ ഇടവേളകളില്‍ മന്ത്രി ഓഫീസ് തന്നെ പ്രവൃത്തി അവലോകനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൂടി ഉൾപ്പെട്ട ഒരു ടീമിനൊപ്പം ഞങ്ങൾ ഇടയ്ക്കിടെ പ്രവൃത്തി പരിശോധനാ യോഗം നടത്തി. ഒന്നരവര്‍ഷത്തിനുള്ളില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി തന്റെ പോസ്റ്റിൽ കുറിച്ചു.

കിഫ്ബി പദ്ധതിയില്‍ 58.29 കോടി രൂപ ഉപയോഗിച്ച് 2.79 കിലോ മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമായി ആധുനിക നിലവാരത്തിലാണ് പേരാമ്പ്ര ബൈപാസ് നിർമ്മാണം പൂർത്തീകരിച്ചത്. പേരാമ്പ്രയുടെ വികസന ചരിത്രത്തിലെ മറ്റൊരു പൊൻതൂവലായി മാറാൻ ഒരുങ്ങുകയാണ് പേരാമ്പ്ര ബൈപ്പാസ്.