ശുചിമുറി തുറന്നു നല്‍കിയില്ല; അധ്യാപികയുടെ പരാതിയില്‍ പയ്യോളിയില പെട്രോള്‍ ഉടമ 1.65ലക്ഷം പിഴയടയ്ക്കാന്‍ ഉത്തരവ്


പയ്യോളി: പെട്രോള്‍ പമ്പിലെ ശുചിമുറി തുറന്നു നല്‍കാത്തതില്‍ പയ്യോളിയിലെ പെട്രോള്‍ പമ്പ് ഉടമ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. പത്തനംതിട്ട ഏഴംകുളം സ്വദേശിനി സി.എല്‍ ജയകുമാരിയുടെ പരാതിയില്‍ ആണ് പയ്യോളിയിലെ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ പിഴയടക്കേണ്ടത്.

പത്തനംതിട്ട ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മിഷന്റേതാണ് വിധി. 1.50,000 രൂപ പിഴയും 15,000 കോടതിച്ചെലവും ചേര്‍ത്ത് 1.65ലക്ഷമാണ് പിഴ. കാസര്‍കോട് നിന്ന് പത്തനംതിട്ടയ്ക്ക് വരും വഴിയാണ് പയ്യോളിയിലെ ഫാത്തിമ എന്ന ഉടമയുടെ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ കയറിയത്. പെട്രോള്‍ അടിച്ചു കഴിഞ്ഞ് ശുചിമുറിയില്‍ ചെന്നപ്പോള്‍ പൂട്ടിയിട്ടിരിക്കുന്നു. താക്കോല്‍ ആവശ്യപ്പെട്ടതോടെ പുരുഷ ജീവനക്കാരന്‍ മോശമായി പെരുമാറി. താക്കോല്‍ മാനേജരുടെ കയ്യിലാണെന്നും അദ്ദേഹം വീട്ടില്‍ പോയി എന്നുമായിരുന്നു വിശദീകരണം.

തുടര്‍ന്ന് ജയകുമാരി പയ്യോളി പൊലീസിനെ വിളിച്ചു വരുത്തി. പോലീസ് ശുചിമുറി ബലമായി തുറന്നു കൊടുക്കുകയായിരുന്നു. ഉപയോഗ ശൂന്യമെന്നായിരുന്നു ജിവനക്കാര്‍ പറഞ്ഞതെങ്കിലും പൊലീസ് തുറന്നപ്പോള്‍ കണ്ടല്‍ ഒരു തകരാറുമില്ലാത്ത ശുചിമുറിയായിരുന്നു.

ജയകുമാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ രണ്ടുകൂട്ടരേയും വിസ്തരിച്ചു. രാത്രി ഒരു സ്ത്രീയ്ക്കുണ്ടായ മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ വിലയിരുത്തിയാണ് പിഴയിട്ടത്.