വ്യാജ വീഡിയോ വിവാദം; പാലേരി സ്വദേശിനി സാനിയോ മനോമി ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും രാജിവച്ചു


കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവീഡിയോ ചിത്രീകരിച്ച സംഭവത്തെതുടര്‍ന്ന് കൊച്ചിയിലേക്ക് സ്ഥലംമാറ്റപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പാലേരി സ്വദേശിനിയായ സാനിയോ മനോമി രാജിവച്ചു. കണ്ണൂര്‍ റിപ്പോര്‍ട്ടറായ സാനിയോയെ കഴിഞ്ഞ ദിവസമാണ് സ്ഥലംമാറ്റിയത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ റോവിങ് റിപ്പോര്‍ട്ടര്‍ മയക്കുമരുന്ന് പരമ്പരയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വ്യാജഅഭിമുഖമാണ് വിവാദമായത്. സാനിയോ നേരത്തെ ചെയ്ത അഭിമുഖത്തിലെ ശബ്ദം ഇതില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതായി തെളിഞ്ഞു.

സ്ഥാപനത്തിലെ ജീവനക്കാരിയുടെ മകളെയാണ് വ്യാജവീഡിയോയിലെ ദൃശ്യങ്ങള്‍ക്കായി ഉപയോഗിച്ചത്. ഇത് പുറത്തായതോടെ പി.വി. അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ പൊലീസ് പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തു.

ഇതിനിടെയാണ് സാനിയോയെ കൊച്ചിയിലേക്കും വ്യാജ വീഡിയോ നിര്‍മിച്ച കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ കോഴിക്കോട്ടേക്കും മാറ്റിയത്.

കോഴിക്കോട് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ മകന്റെ ഭാര്യയാണ് സാനിയോ മനോമി.