മത്സ്യസമ്പത്ത് വർധനവും പരിപോഷണവും; മണിയൂർ പാലയാട് തുരുത്തിന് സമീപം പുഴയിൽ ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു, മീൻകുഞ്ഞുങ്ങൾക്ക് ഇനി സ്വതന്ത്രമായി കുറ്റ്യാടി പുഴയിലൂടെ നീന്തിതുടിക്കാം


മണിയൂർ : മത്സ്യസമ്പത്ത് വർധനവും പരിപോഷണവും ലക്ഷ്യമിട്ട് മണിയൂർ പാലയാട് തുരുത്തിന് സമീപം പുഴയിൽ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പ് മണിയൂർ പഞ്ചായത്തിന് നൽകിയ ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരം കരിമീൻ കുഞ്ഞുങ്ങളെയാണ് പുഴയിൽ നിക്ഷേപിച്ചത്. അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനരീതികളും ജലമലിനീകരണത്താലും മത്സ്യസമ്പത്ത് കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് ഒരു പരിഹാരം കൂടിയാണിത്.

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത് വഴി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി സംരക്ഷിക്കാൻ കഴിയുമെന്നും വാർഡം​ഗം ഷൈജുപള്ളി പറമ്പത്ത് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. മണിയൂർ ഗ്രാമപഞ്ചായത്തിലെ 19 ആം വാർഡിൽ പാലയാട് തുരുത്തിന് സമീപം നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു.

ഷൈജുപള്ളി പറമ്പത്ത് അധ്യക്ഷനായി. ഫിഷറീസ് വകുപ്പ് മേധാവി റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിദാസൻ , ശോഭന ടിപി, രമേശൻ എം , ബാബു എം എന്നിവർ സംസാരിച്ചു.