വടകരയില്‍ ഓണവിപണി സജീവം; ഒഴിയാതെ ഗതാഗതകുരുക്കും, വലഞ്ഞ് യാത്രക്കാര്‍


വടകര: ഓണ വിപണി സജീവമായതോടെ വടകര നഗരം ഗതാഗതക്കുരുക്കിൽ വലയുന്നു. ടൗണില്‍ ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതും ദേശീയപാതയുടെ നിര്‍മ്മാണവുമാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം. നിലവില്‍ സര്‍വീസ് റോഡുകള്‍ വഴിയാണ് പുതിയ സ്റ്റാന്റ് മുതല്‍ അടയ്ക്കാതെരു ജംഗ്ഷന്‍ വരെ വാഹനങ്ങള്‍ കടന്നുപോകുന്നത്‌. ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇഴഞ്ഞാണ് മിക്ക ദിവസങ്ങളിലും വാഹനങ്ങള്‍ കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും സര്‍വ്വീസ് റോഡില്‍ നീണ്ട ഗതാഗതകുരുക്കാണ് അനുഭവപ്പെടാറ്.

പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഗതാഗതകുരുക്ക് പലപ്പോഴും എടോടി വരെ നീളുന്ന അവസ്ഥയാണ്. മാത്രമല്ല ദേശീയപാതയിലെ ഗതാഗതകുരുക്ക് കാരണം പുഞ്ചിരിമില്ലിൽ നിന്ന്‌ വലിയ വാഹനങ്ങൾ ഉൾപ്പെടെ എടോടി വഴി കരിമ്പനപ്പാലത്തേക്ക് കടക്കുന്നുണ്ട്. ഇതും ചിലപ്പോൾ വലിയ ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്‌.

ഗതാഗതകുരുക്ക് പരിഹരിക്കണമെന്നാവശ്യം ശക്തമായി ഉയരുന്നതോടൊപ്പം തന്നെ ടൗണില്‍ കൃത്യമായ പാര്‍ക്കിംഗ് സൗകര്യം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പഴയ ബസ് സ്റ്റാന്റിന് സമീപത്തെ പഴയ ബി.എഡ് സെന്റര്‍ ഗ്രൗണ്ടിലും ബി.ഇ.എം സ്‌ക്കൂളിന് മുന്നിലും വാഹനങ്ങള്‍ മുമ്പ് പാര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ സംസ്‌കാരിക ചത്വരത്തിന്റെയും റസ്റ്റ് ഹൗസ്-റെയില്‍വേ സ്‌റ്റേഷന്‍ റോഡ് നിര്‍മ്മാണ പ്രവൃത്തികളും നടക്കുന്നതിനാല്‍ നിലവില്‍ ഇവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്.

രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ ടൗണില്‍ വലിയ രീതിയില്‍ ഓണത്തിരക്ക് കൂടും. അങ്ങനെ വരുമ്പോള്‍ കൃത്യമായ പാര്‍ക്കിംഗ് ഇല്ലെങ്കില്‍ ആളുകള്‍ ഗതാഗതകുരുക്കില്‍ മണിക്കൂറുകളോളം വലയും. ഓണത്തിരക്ക് കൂടുന്നതിന് മുമ്പ് ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Description: Onam market active in Vadakara; There will be traffic jams