ഓണക്കിറ്റ് സെപ്തംബർ ഒമ്പത് മുതൽ വിതരണം ചെയ്യും; 13 ഇനം സബ്സിഡി സാധനങ്ങളുടെ ടെണ്ടർ നടപടികൾ സപ്ലൈകോ പൂർത്തിയാക്കി


തിരുവന്തപുരം: ഓണം പ്രമാണിച്ച് 300 കോടി വില മതിക്കുന്ന സാധനങ്ങൾക്ക് ഓർഡർ നൽകിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഓണക്കിറ്റ് സെപ്റ്റംബർ ഒമ്പതാം തീയതി വിതരണം ആരംഭിക്കുമെന്നും റേഷൻ കടകളിലൂടെയായിരിക്കും ഓണക്കിറ്റുകൾ നൽകുയെന്നും മന്ത്രി അറിയിച്ചു. കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനുളള എല്ലാ തയ്യാറെടുപ്പുകളും ഔട്ട്ലറ്റുകളിലും ആരംഭിച്ചു. ചെറുപയർ, പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണി സഞ്ചി, ഉൾപ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റിലുളളത്.

കൂടാതെ ഓണം ഫെയർ സെപ്റ്റംബർ അഞ്ച് മുതൽ പതിനാല് വരെ ആയിരിക്കുമെന്ന് ജി ആർ അനിൽ അറിയിച്ചു. സെപ്റ്റംബർ അഞ്ചാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ ഓണം ഫെയർ ഉദ്ഘാടനം ചെയ്യും. സപ്ലൈകോ വഴിയുള്ള അരി വിതരണം പത്ത് കിലോ ആയി വർധിപ്പിച്ചവെന്നും മന്ത്രി പറഞ്ഞു.