താമരശ്ശേരിയിൽ ആയുധങ്ങളുമായെത്തിയ സംഘം പ്രവാസിയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി


താമരശ്ശേരി: താമരശ്ശേരിയിൽ പ്രവാസിയായ യുവാവിനെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി. പരപ്പൻപൊയിൽ സ്വദേശി കുറുന്തോട്ടിക്കണ്ടി ഷാഫി, ഭാര്യ സനിയ എന്നിവരെയാണ് ആയുധങ്ങളുമായി എത്തിയ നാലം​ഗ സംഘം കാറിൽ കയറ്റി കൊണ്ടുപോയത്. ഇന്നലെ രാത്രി രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. ആക്രമി സംഘം പിന്നീട് സനിയയെ റോഡില്‍ ഇറക്കിവിട്ടു. വിദേശത്തു നിന്നുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ട് പോകൽ എന്നാണ് ലഭിക്കുന്ന വിവരം.

സംഭവത്തെ കുറിച്ച് സനിയ പറയുന്നത് ഇങ്ങനെ: ബഹളം കേട്ട് വീടിന് പുറത്തേക്ക് വന്നപ്പോള്‍ ഭര്‍ത്താവിനെ നാലംഗ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും കാറിലേക്ക് വലിച്ചു കയറ്റി. വെള്ള സ്വിഫ്റ്റ് കാറിലാണ് സംഘം എത്തിയത്. കാറിന്റെ വാതില്‍ അടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അല്‍പം മുന്നോട്ട് നീങ്ങിയ ശേഷം തന്നെ റോഡില്‍ ഇറക്കി വിടുകയായിരുന്നുവെന്നും സനിയ പോലീസിന് നല്‍കിയ മൊഴിയിൽ പറയുന്നു.

ഷാഫിയും ഒരു സംഘവുമായി കുറച്ചുദിവസമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. മൂന്നാഴ്ച മുന്‍പ് ഒരു സംഘം ഷാഫിയുടെ വീട്ടിലെത്തി ഭീഷണി മുഴക്കുകയും അക്രമം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ താമരശ്ശേരി പോലീറിച്ച്സിന് പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുകയും ചെയ്തിരുന്നു.

സംഭവത്തെ തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.