മാലിന്യമുക്തം നവകേരളം; സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലയായി കോഴിക്കോട്


തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്ത ജില്ലയായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കനകക്കുന്ന് വച്ച് നടന്നുവരുന്ന ‘വൃത്തി’ കോൺക്ലേവിൽ വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന് അംഗീകാരപത്രവും ഉപഹാരവും കൈമാറി. മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും വിവിധ ഏജൻസികളും ചേർന്ന് നടത്തിയ ജനകീയ ഇടപെടലുകളാണ് ജില്ലയെ ഈ നേട്ടത്തിന് അർഹമാക്കിയത്.

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 27618 അയൽക്കൂട്ടങ്ങൾ ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 5481 സർക്കാർ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായും 1480 വിദ്യാലയങ്ങളെ ഹരിതവിദ്യാലയങ്ങളായും 120 കലാലയങ്ങളെ ഹരിത കലാലയങ്ങളും 276 ടൗണുകളെ ഹരിത സുന്ദര ടൗണുകളുമായി മാറ്റാനായി. 808 പൊതുസ്ഥലങ്ങളെ വൃത്തിയുള്ളതാക്കി മാറ്റാനും 29 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രമാക്കാനും ക്യാമ്പയിനിലൂടെ സാധിച്ചു. ജില്ലാ തലത്തിലും ബ്ലോക്ക് -തദ്ദേശ സ്ഥാപനതലത്തിലും ഏറ്റവും സജീവമായിരുന്ന നീർവ്വഹണ സമിതികൾ കൃത്യമായ ഇടവേളകളിൽ നടത്തിയ പരിശോധനകളാണ് ഈ നേട്ടത്തിലേക്ക് ജില്ലയെ എത്തിച്ചത്.

2025 മാർച്ച് 30ഓടെ ജില്ലയിലെ 78 തദ്ദേശ സ്ഥാപനങ്ങളും ഏപ്രിൽ നാലോടെ എല്ലോ ബ്ലോക്കുകളും ഏപ്രിൽ 5ന് കോഴിക്കോട് ജില്ലയും മാലിന്യമുക്തമായി പ്രഖ്യാപിച്ചിരുന്നു. 2023 മാർച്ചിൽ 52% ഉണ്ടായിരുന്ന ഹരിതകർമ സേനകൾ വഴിയുള്ള മാലിന്യത്തിന്റെ വാതിൽപടി ശേഖരണം 2025 മാർച്ച് ആകുമ്പോഴേക്ക് 100%ലേക്ക് എത്തിക്കാൻ കഴിഞ്ഞത് ക്യാമ്പയിന്റെ വലിയ നേട്ടമായി. 75 എംസിഎഫുകൾ ഉണ്ടായിരുന്നിടത്ത് ക്യാമ്പയിന്റെ ഫലമായി അത് 94 ആയി വർധിച്ചു. മാലിന്യ നിർമാർജ്ജനം ഉറപ്പ് വരുത്താൻ 5385 എൻഫോഴ്‌സ്‌മെന്റ് പരിശോധനകളാണ് മാർച്ചിൽ നടന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, കെഎസ്ഡബ്ല്യുഎംപി, കുടുംബശ്രീ, കില തുടങ്ങിയ ഏജൻസികളുടെ സംയുക്തമായ പ്രവർത്തനങ്ങളാണ് ക്യാമ്പയിൻ കാലയളവിൽ ജില്ലയിൽ നടന്നത്.