കാഴ്ചയില്ല, വീട്ടിൽ പ്രാരാബ്ദങ്ങൾ, നോമ്പെടുക്കാൻ ഇതൊന്നും പുഷ്പയ്ക്ക് തടസമല്ല; എല്ലാ റമദാനിലും മുടങ്ങാതെ നോമ്പെടുക്കുന്ന നന്തിയിലെ പുഷ്പയെ അറിയാം ‌


ടി.എ ജുനെെദ്

പയ്യോളി: അന്ധത ബാധിച്ച കണ്ണുകളും വീട്ടിലെ പ്രാരംബ്ധങ്ങളുമെല്ലാം റമദാനിലെ മുപ്പത് വ്രതങ്ങളും സ്ഥിരമായി അനുഷ്ഠിക്കുന്ന പുഷ്പക്ക് ഇതുവരെ ഒരു തടസമായിട്ടില്ല. കഴിഞ്ഞ പത്ത് വർഷത്തോളം തുടർച്ചയായി റമദാനിലെ നോമ്പ് ഒന്നൊഴിയാതെ എടുത്തുവരുന്ന നന്തിബസാർ ഓടോത്താഴ പുഷ്പക്ക് (40 ) കണ്ണിനു കാഴ്ചയില്ലാതായിട്ട് വർഷങ്ങളായി.

ഞരമ്പ് സംബന്ധമായ രോഗം പിടിപ്പെട്ടത് കാരണമാണ് കണ്ണിൻ്റെ കാഴ്ച നഷ്ടമായതെന്ന് പുഷ്പ പറയുന്നു. എങ്കിലും റമദാൻ മാസം തുടങ്ങിയാൽ എല്ലാ ദിവസവും സുബഹി ബാങ്കിന് മുമ്പായി എഴുന്നേറ്റ് ലഘുഭക്ഷണം കഴിച്ച് നോമ്പ് ‘ നിയ്യത്ത് ‘ വെച്ചാണ് പുഷ്പ വ്രതമനുഷ്ഠിക്കാറുള്ളത്. ആദ്യകാലങ്ങളിൽ തുടക്കത്തിൽ മാസത്തിലെ പകുതിയോളം ദിവസം നോമ്പ് എടുത്ത് തുടങ്ങിയെങ്കിലും, പിന്നീട് മുഴുവനായും എടുത്തപ്പോൾ യാതൊരുവിധ ക്ഷീണവും തോന്നാറില്ലെന്നും, ജീവിതത്തിലെ ഏറ്റവും വലിയ പുണ്യകർമ്മമാണ് റമദാനിലെ നോമ്പ് എന്നും പുഷ്പ വ്യക്തമാക്കി.

കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പ് വീട്ടുജോലികൾ ചെയ്താണ് നിർധനകുടുംബാംഗമായ പുഷ്പ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. കാഴ്ചയില്ലാതയോടെ ജോലികൾ ചെയ്യാൻ പറ്റാത്ത അവസ്ഥയായി. പ്രായമായ അമ്മയും മറ്റ് രണ്ട് മൂത്ത സഹോദരിമാരുമാണ് വീട്ടിലുള്ളത്. ഇപ്പോൾ സഹോദരിമാർ തൊഴിലുറപ്പും മറ്റ് ജോലികളും ചെയ്താണ് കുടുംബം കഴിഞ്ഞ് പോരുന്നത്. മഴക്കാലങ്ങളിൽ ചോർന്നിലൊക്കുന്ന വീടിനുള്ളിൽ അമ്മയും മൂന്ന് പെൺമക്കളുമടങ്ങുന്ന കുടുംബം ഏറെ ഭീതിയോടെയാണ് കഴിയാറുള്ളത്.