വളയത്ത് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ രമേശന്റെ മൃതദേഹം സംസ്‌കരിച്ചു


വളയം: വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കല്ലുനിര മൂന്നാം കുഴി രമേശന്റെ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം സന്ധ്യയോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രി ഏഴുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

രമേശന്‍ മരിച്ചതറിയാതെ അമ്മ മന്തി മൃതദേഹത്തിനരികില്‍ മൂന്ന് ദിവസം കൂട്ടിരുന്നിരുന്നു. ഈ വീട്ടില്‍ രമേശനും അമ്മയും മാത്രമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ എത്തിയ ബാങ്ക് ജീവനക്കാര്‍ ദുര്‍ഗന്ധം കാരണം വീടിന് അകത്തുകയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കട്ടിലില്‍ മരിച്ച നിലയിലായിരുന്നു രമേശന്റെ മൃതദേഹം. കട്ടിലനിരികില്‍ ഇരിക്കുകയായിരുന്നു അമ്മ. ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളയം പോലീസ് എത്തി മൃതദേഹം പരിശോധിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

അമ്മയും മകനും കാലങ്ങളായി ഇവിടെ താമസിച്ചുവരുന്നവരാണ്. ഇവര്‍ക്ക് പുറം ലോകവുമായി ബന്ധമുണ്ടായിരുന്നില്ല. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായാണ് വിവരം.