ചുവപ്പ് സിഗ്‌നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്ര തുടങ്ങിയ നിയമലംഘനങ്ങൾക്ക് ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കും; കടുത്ത നടപടികളെടുക്കാൻ ആര്‍.ടി.ഒ.മാര്‍ക്ക് നിര്‍ദേശം


കോഴിക്കോട്: വാഹനാപകടങ്ങളുടെ തോത് കൂടിയ സാഹചര്യത്തില്‍ പരിശോധനകളും നടപടികളും ശക്തമാക്കി മോട്ടോര്‍വാഹനവകുപ്പ്. ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്രയുള്‍പ്പെടെ ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികളെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് നിര്‍ദേശം. മഴക്കാലം വരുന്നതോടെ വാഹനാപകടങ്ങള്‍ കൂടാനുള്ള സാഹചര്യംകൂടി വിലയിരുത്തിയാണ് നടപടി.

ഇരുചക്രവാഹനങ്ങളില്‍ ഒരേസമയം മൂന്നുപേര്‍ സഞ്ചരിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്‌നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, ഉദ്യോഗസ്ഥര്‍ പരിശോധിക്കാനൊരുങ്ങുമ്പോള്‍ വാഹനം നിര്‍ത്താതെപോവുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, മദ്യപിച്ച് ഡ്രൈവ് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഇനി ലൈസന്‍സ് മരവിപ്പിക്കും.

ഇപ്പോള്‍ ഈ നിയമലംഘനങ്ങള്‍ക്കെല്ലാം പിഴയീടാക്കുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. പിഴയടച്ച് വീണ്ടും ഇതേ നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.പിഴയടയ്ക്കുന്നത് ഒരു പ്രശ്‌നമല്ലെന്ന മനോഭാവമുണ്ടെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ വിലയിരുത്തുന്നു.നടപടി കര്‍ശനമാക്കുന്നത് മഴക്കാലം വരുന്നതോടെ വാഹനാപകടങ്ങള്‍ കൂടാനുള്ള സാഹചര്യംകൂടി വിലയിരുത്തി.