‘മഴക്കാലമായിട്ടും കൂട്ടിയിട്ട മാലിന്യത്തിൽ നിന്ന് ഒരേസമയം മൂന്ന് സ്ഥലത്ത് തീപ്പിടിച്ച സംഭവത്തിൽ ദുരൂഹത , ഫോറൻസിക് പരിശോധന നടത്തി കുറ്റവാളികളെ കണ്ടെത്തണം’; പേരാമ്പ്രയിലെ തീപിടുത്തത്തിൽ പ്രതിഷേധവുമായി മുസ്ലിം ലീഗ്


പേരാമ്പ്ര: പേരാമ്പ്ര നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ വൻ തീപിടുത്തത്തിന്റെ ദുരൂഹതനീക്കാൻ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുസ്ലിംലീഗ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപ്പിടിച്ചതാണ് പരിസരത്തെ കടകൾ കത്തിനശിക്കാൻ കാരണമെന്നും സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നുമാണ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ച് മുസ്ലിം ലീഗ് ജില്ലാസെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

മഴക്കാലമായിട്ടു പോലും കൂട്ടിയിട്ട മാലിന്യത്തിൽ നിന്ന് ഒരേസമയം മൂന്ന് സ്ഥലത്ത് തീപ്പിടിച്ച സംഭവത്തിൽ ദുരൂഹതയുണ്ട്. ഫോറൻസിക് പരിശോധന നടത്തി കുറ്റവാളികളെ കണ്ടെത്തണം. ഷോർട്ട് സർക്യൂട്ട് മൂലം കടക്ക് തീപ്പിടിച്ചു എന്ന രീതിയിൽ സി.പി.എം മുഖപത്രത്തിൽ വാർത്ത വന്നതും, സംഭവത്തിൻ്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. നഷ്ടം സംഭവിച്ച കടയുടമകൾക്ക് നഷ്ടം നൽകാൻ സർക്കാർ തയാറാകണം. മന്ത്രിക്ക് കത്തെഴുതി നാടകം കളിക്കുന്ന എം.എൽ.എയും, പത്രക്കുറിപ്പിറക്കി സംഭവത്തെ ലഘൂകരിക്കുന്ന പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും നടപടി പ്രതിഷേധാർഹമാണ്. തീപ്പിടത്തത്തിന്റെ കാരണത്തിൽ നിന്ന് ഗ്രാമ പഞ്ചായത്തിന് ഒഴിഞ്ഞ് മാറാൻ സാധിക്കില്ലെന്നും ലീഗ് കുറ്റപ്പെടുത്തി.

പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് ഇ.ഷാഹി അധ്യക്ഷത വഹിച്ചു. കെ.പി.റസാഖ്, ആർ കെ.മുഹമ്മദ്, സി.പി.ഹമീദ്, പി.വി.നജീർ, റഷീദ് പാണ്ടിക്കോട്, കെ.സി.മുഹമ്മദ്, ടി.കെ.നഹാസ്, സലിംമിലാസ്, കെ.ഹാഫിസ്, നിഷാദ് എരവട്ടൂർ, കൂളിക്കണ്ടി കരീം, പി.കെ.റഹീം, സയിദ് അയനിക്കൽ തുടങ്ങിയവർ സംസാരിച്ചു.

കക്കാട്ട് റാഫി, പി.വി.അഷ്റഫ്, എം.സി യാസിർ, ഷബീർ ചാലിൽ, ടി.കെജാബിർ, മുബീഷ് ചാലിൽ,ടി.പിറഷീദ്, ചാലിൽ അബ്ദുറഹിമാൻ, മജീദ് ഡീലക്സ്, പി.പി സിറാജ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.