വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് ചെമ്പനോട പുഴയോരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ


കോഴിക്കോട്: വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് ചെമ്പനോട പുഴയോരത്ത് യുവാവിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. കേസില്‍ പ്രതി ചാക്കോ(59) എന്ന കുഞ്ഞപ്പനെയാണ് കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി എന്‍ ആര്‍ കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

2020 നവംബറിൽ ചക്കിട്ടപാറ ചെമ്പനോട പുഴയോരത്തുവെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പുഴയോരത്തെ വഴിയില്‍ വെച്ച് ജെ.സി.ബി ഉപയോഗിച്ച് കല്ലുകള്‍ മാറ്റി വഴി നന്നാക്കുകയായിരുന്ന തോമസിന്റെ മകന്‍ ഷിജോ (38) എന്ന ഉണ്ണിയെ ചാക്കോ ആക്രമിക്കുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

പെരുവണ്ണാമൂഴി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്ന് എസ്.എച്ച്.ഒ ആയിരുന്ന ദിനേശ് കോറോത്ത് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍. ഷംസുദ്ധീന്‍, അഡ്വ. എന്‍. രശ്മി റാം എന്നിവര്‍ ഹാജരായി.