ചാറ്റല്‍മഴയിൽ കാറിന്റെ വാതില്‍ തുറന്ന് വശങ്ങളില്‍ എഴുന്നേറ്റിരുന്ന് താമരശേരി ചുരത്തിലൂടെ വിദ്യാര്‍ഥികളുടെ അപകട യാത്ര; ‘ നടപടിയെടുത്ത് മോട്ടോര്‍വാഹന വകുപ്പ്


താമരശ്ശേരി : താമരശ്ശേരി ചുരത്തില്‍ കാറിന്റെ വാതിലിന്റെ വശങ്ങളില്‍ എഴുന്നേറ്റിരുന്ന് അരയ്ക്കുമുകളിലേക്കുള്ള ശരീരഭാഗങ്ങള്‍ പുറത്തേക്കിട്ട് യുവാക്കള്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍വാഹന വകുപ്പ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് മോട്ടോര്‍വാഹന വകുപ്പ് നടപടിയുമായി രംഗത്തെത്തിയത്.

കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ഷൈനി മാത്യു, എം.വി.ഐ. പി.ജി. സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടിയെടുത്തത്. അപകടകരമായരീതിയില്‍ കാറോടിച്ച് ട്രാഫിക് നിയമലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് യുവാക്കള്‍ക്കെതിരേ നിയമനടപടിയെടുക്കുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് മലപ്പുറം മുണ്ടാര്‍പറമ്പിലെ ഒരുകോളേജിലെ ബിരുദവിദ്യാര്‍ഥികള്‍ ചുരംപാതയിലൂടെ അപകടകരമായരീതിയില്‍ യാത്ര നടത്തിയത്. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ അഞ്ചംഗസംഘത്തില്‍ മൂന്നുപേരാണ് ഗ്ലാസ് താഴ്ത്തി സൈഡ് ഡോറില്‍ ഇരുന്ന് ആരവംമുഴക്കി യാത്രചെയ്തത്.

ചുരംപാതയില്‍ ചാറ്റല്‍മഴയുള്ള സമയത്തായിരുന്നു സംഭവം. തൊട്ടുപിറകില്‍ സഞ്ചരിച്ച കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്താവുകയും പരാതിയായി മുന്നിലെത്തുകയും ചെയ്തതോടെയാണ് മോട്ടോര്‍വാഹനവകുപ്പ് നടപടിയെടുത്തത്.

അപകടകരമായ യാത്രനടത്തിയ ഇന്നോവകാര്‍ കണ്ടെത്തി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനമോടിച്ച ഏറനാട് തൊട്ടിലങ്ങാടി സ്വദേശി ആദിലിന്റെ ലൈസന്‍സ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യും.

Summary: motor vehicle department takes action against students for dangerous car drive in thamarassery