തിരുവനന്തപുരത്ത് എഴുപതുകാരിയായ അമ്മയ്ക്ക് മകന്റെ ക്രൂര മര്‍ദനം; മകനെ പിടികൂടാനെത്തിയ പോലീസിനു മുന്നില്‍ അമ്മയുടെ ആത്മഹത്യാ ഭീഷണി


തിരുവനന്തപുരം: അമ്മയെ മകന്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ ദൃശ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതറിഞ്ഞ് മകനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പോലീസിനു മുന്നില്‍ അമ്മയുടെ ആത്മഹത്യാ ഭീഷണി. നെയ്യാറ്റിന്‍കര മാമ്പഴക്കര വടക്കേക്കര പുത്തന്‍വീട്ടില്‍ ശാന്തയെ (70) മകന്‍ രാജേഷ് എന്ന ശ്രീജിത്ത് (38) മര്‍ദ്ദിക്കുന്നതും അമ്മയുടെ നിലവിളിയുമാണ് കണ്ടു നിന്നവര്‍ സമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വച്ചത്.

അയല്‍വാസിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി പൊലീസ് എത്തിയപ്പോഴാണ് മകനെ അറസ്റ്റ് ചെയ്താല്‍ ജീവനൊടുക്കുമെന്ന് ശാന്ത ഭീഷണി മുഴക്കിയത്. ഇതോടെ പൊലീസ് ശ്രീജിത്തിന് താക്കീത് നല്‍കി മടങ്ങി.

ശാന്തയും ശ്രീജിത്തും മാത്രമാണ് ഇവരുടെ വീട്ടിലുള്ളത്. രോഗിയായ ശാന്തയെ ശുശ്രൂഷിക്കുന്നതും എല്ലാ കാര്യങ്ങളും ചെയ്യുന്നതും ശ്രീജിത്ത് തന്നെയാണ്. മദ്യപിക്കുന്നതോടെയാണ് ശ്രീജിത്ത് ക്രൂരമായി പെരുമാറുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. ഈ സ്വഭാവം കാരണം ശ്രീജിത്തിന്റെ ഭാര്യയും മക്കളും പിണങ്ങിക്കഴിയുകയാണെന്നും ഇവര്‍ പറയുന്നു.