‘വ്യക്തി പൂജ ജനാധിപത്യത്തിന്റെ മരണമൊഴി’; വടകരയില്‍ സംഘടിപ്പിച്ച എം.കൃഷ്ണന്‍ അനുസ്മരണ ചടങ്ങില്‍ പ്രൊഫ.എം.എൻ കാരശ്ശേരി


വടകര: ‘ജനാധിപത്യത്തിന്റെ മരണമൊഴിയാണ് വ്യക്തി പൂജ’യെന്ന്‌ പ്രൊഫ.എം.എൻ കാരശ്ശേരി. പ്രമുഖ സോഷ്യലിസ്റ്റും എംഎൽഎയുമായിരുന്ന എം.കൃഷ്ണന്റെ മുപ്പത്തിനാലാം ചരമ വാർഷിക ദിനത്തിൽ വടകരയിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ദിരാഗാന്ധി നടപ്പാക്കിയ പൗരാവകാശ ധ്വംസനമാണ് ആര്‍എസ്എസിനെ സജീവമാക്കിയത്. ഈ തെരഞ്ഞെടുപ്പിൽ അടിസ്ഥാന രാഷ്ടിയം ചർച്ച ചെയ്തിട്ടില്ല. മതവും ജാതിയുമായിരുന്നു ചർച്ചകൾ. ജനങ്ങളാണ് പരമാധികാരിയെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്ന്‌’ തെരഞ്ഞെടുപ്പ് ഉയർത്തുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം പറഞ്ഞു.

ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രടറി മനയത്ത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് അഡ്വ.സി വിനോദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി ദാമോദരൻ മാസ്റ്റർ, എടി ശ്രീധരൻ എടയത്ത് ശ്രീധരൻ, വിമല കളത്തിൽ, കിരൺജിത്ത്, സി.കുമാരൻ, മഹേഷ് ബാബു എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ സ്വാഗതവും രഞ്ജിത്ത്‌ കാരാട്ട് നന്ദിയും പറഞ്ഞു.