ദുരിതപ്പെയ്ത്ത്; ജില്ലയിൽ കാർഷിക മേഖലയിൽ വൻ നാശനഷ്ടം, കുന്നുമ്മൽ ബ്ലോക്കിൽ മാത്രം 48 ലക്ഷത്തിലധികം രൂപയുടെ നഷ്ടം



കോഴിക്കോട് : കാലവർഷം കനത്തതോടെ ജില്ലയിലെ കാർഷികമേഖലയിൽ വൻ നാശനഷ്ടം. കുന്നുമ്മൽ ബ്ലോക്കിൽ മാത്രം 48 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണുണ്ടായത്. ജൂലായിൽ മാത്രം 1701.52 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായെന്നാണ് ജില്ലയിലെ വിവിധ കൃഷി അസി. ഡയറക്ടർമാരുടെ ഓഫീസ് കൈമാറിയ പ്രാഥമികകണക്ക്. 8462-ഓളം കൃഷിക്കാർക്ക് നഷ്ടമുണ്ടായി.

പ്രാഥമിക കണക്കാണ് ഇപ്പോൾ ലഭിച്ചത്. കൃഷി ഓഫീസർമാർ സ്ഥലം സന്ദർശിച്ച് കൃഷിനാശത്തിന്റെ അന്തിമകണക്ക് ശേഖരിക്കും. ഇത് പരിശോധിച്ച ശേഷമായിരിക്കും നഷ്ടപരിഹാരം നൽകുന്നതുൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുക.

1394.2 ഹെക്ടർ കൃഷിഭൂമിയിലാണ് കാറ്റും മഴയും നാശം വിതച്ചത്. തെങ്ങ്, കവുങ്ങ്, റബ്ബർ, ഗ്രാമ്പു, ജാതി, കുരുമുളക്, മരച്ചീനി, ഇഞ്ചി, നെല്ല് എന്നിവയാണ് കൂടുതലായും നശിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽമാത്രം 3.200 ഹെക്ടറിലെ നെൽക്കൃഷി, 1.500 ഹെക്ടറിലെ മരച്ചീനി, 97,549 കുലച്ച നേന്ത്രവാഴ എന്നിവ നശിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു തുടങ്ങിയതോടെ കർഷകർ ആശങ്കയിലാണ്.