പ്രായോഗികവും ഫലപ്രദവും വേഗത്തിൽ നടത്താൻ കഴിയുന്നതുമായ കാര്യങ്ങൾക്ക് മുൻഗണന; വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച്‌ മന്ത്രി എ.കെ ശശീന്ദ്രൻ


വിലങ്ങാട്: ഉരുൾപൊട്ടി വലിയതോതിൽ തകർച്ച നേരിട്ട വിലങ്ങാട് പ്രദേശത്ത് ഏറ്റവും പ്രായോഗികവും ഫലപ്രദവും വേഗത്തിൽ നടപ്പാക്കാൻ കഴിയുന്നതുമായ കാര്യങ്ങൾക്ക് മുൻഗണന നൽകിയാകും സർക്കാർ നടപടി സ്വീകരിക്കുകയെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വെള്ളിയാഴ്ച രാവിലെ വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉരുൾപൊട്ടൽ ഉണ്ടായശേഷം നാല് മന്ത്രിമാർ വിലങ്ങാട് സന്ദർശിച്ചു. ഇവിടെയുണ്ടായ കനത്ത ആഘാതവും ദുരിതങ്ങളും ചർച്ച ചെയ്തു. പുനരധിവാസത്തെക്കുറിച്ച് ഔദ്യോഗികമായി ചർച്ച തുടങ്ങുന്ന ഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകളുടെ കൂടി അഭിപ്രായം കേട്ട് എങ്ങനെ ചെയ്യാം എന്ന് തീരുമാനിക്കും. ഉരുൾപൊട്ടിയ മേഖലയിൽ നടക്കുന്ന ശാസ്ത്രീയ പഠന റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും പുനരധിവാസം തയ്യാറാക്കുകയെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

ഭാഗ്യം കൊണ്ട് പ്രദേശത്ത് ഗുരുതര ആൾനാശം ഉണ്ടായിട്ടില്ല. പക്ഷെ, ആ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായി. സ്കൂളിലെ ക്യാമ്പിൽ നിന്ന് ആളുകളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റും. സ്കൂളിൽ ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ ക്ലാസ്സുകൾ തുടങ്ങേണ്ടതുണ്ട്. നാശനഷ്ടങ്ങൾ നേരിട്ട ആളുകളുടെ പ്രയാസം പരിഹരിക്കുക എന്നതാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

എന്തൊക്കെ നഷ്ടങ്ങളുണ്ടായി എന്നതിന്റെ വിശദ കണക്കുകൾ റവന്യു വിഭാഗം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പ്രായോഗികവും ഫലപ്രദവും പെട്ടെന്ന് നടപ്പാക്കാൻ കഴിയുന്നതുമായ കാര്യങ്ങൾക്ക് മുൻഗണന നൽകിയാകും സർക്കാർ മുന്നോട്ടു പോവുക, മന്ത്രി വിശദീകരിച്ചു.

ദുരന്തബാധിതരെ കണ്ട മന്ത്രി ശശീന്ദ്രൻ അവരുടെ പരാതികളും ദുരിതങ്ങളും നേരിൽ കേട്ടു. ദുരന്തത്തിൽ മരണപ്പെട്ട കുളത്തിങ്കൽ മാത്യുവിന്റെ വീടും മന്ത്രി സന്ദർശിച്ചു. ഇ കെ വിജയൻ എംഎൽഎ, വടകര ആർഡിഒ പി അൻവർ സാദത്ത്, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.