‘നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കരുത്’; വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ മന്ത്രി എ.കെ ശശീന്ദ്രന്‍


കണ്ണൂര്‍: ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ച്‌ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കരുത്. അനധികൃത കാര്യങ്ങള്‍ നടന്നാല്‍ വനംവകുപ്പ് അനുശാസിക്കുന്ന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമം കയ്യിലെടുക്കുന്നതില്‍ പുനരാലോചന അനിവാര്യമാണ്. ഉത്തരവാദിത്തപ്പെട്ട ഭരണകൂടം ഇത്തരം തീരുമാനങ്ങളെടുക്കുന്നതിലെ വൈരുദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് പ്രതികരണം.

കഴിഞ്ഞ ദിവസമായിരുന്നു ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയത്. ‘ജനങ്ങള്‍ക്ക് നാട്ടില്‍ ജീവിക്കാന്‍ കഴിയില്ല എന്ന സാഹചര്യം വന്നതിനാല്‍ മറ്റൊരു നിവൃത്തിയുമില്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം ഭരണസമിതിയെടുത്തതെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ വടകര ഡോട് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

യോഗത്തില്‍ ആറളത്തെ സമരങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ നടപടികള്‍ക്ക് കാലതാമസം ഉണ്ടായിട്ടില്ല. ആന മതില്‍ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. കരിക്കോട്ടക്കരിയിലെ കുട്ടിയാനയെ മയക്കുവെടിവെച്ചതിലും വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Summary: ‘Don’t force people to take law into their own hands’; Minister A.K. Saseendran opposes Chakkitappa Panchayat’s decision to shoot and kill wildlife