കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ എം.ഡി.എം.എ വേട്ട; പിടികൂടിയത് കൊയിലാണ്ടി വടകര മേഖലയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ഒരു കിലോയോളം വരുന്ന മയക്കുമരുന്ന്


കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ എം.ഡി.എം.എ വേട്ട. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എക്‌സൈസ് സംഘം ഒരു കിലോയോളം എം.ഡി.എം.എ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് വെള്ളമുണ്ട സ്വദേശി ഇസ്മയലിനെ പിടികൂടിയിട്ടുണ്ട്. ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് 981 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.

ഡല്‍ഹിയില്‍ നിന്നും കൊണ്ടുവന്ന എം.ഡി.എം.എ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഡല്‍ഹിയില്‍ നിന്നും കഴിഞ്ഞ മാസം മുപ്പതാം തിയ്യതി ഒരു ആഫ്രിക്കക്കാരനില്‍ നിന്നാണ് ഇയാള്‍ ഇത് വാങ്ങിയതെന്നാണ് എക്‌സൈസ് പറയുന്നത്. ജില്ലയിലെ കൊയിലാണ്ടി, വടകര പോലുള്ള മേഖലയില്‍ വിതരണം നടത്തുകയായിരുന്നു ലക്ഷ്യം. യുവാക്കളെയും വിദ്യാര്‍ത്ഥികളെയുമാണ് ഉന്നം വെച്ചിരുന്നത്.

കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് ഇന്റലിഡന്‍സ് വിഭാഗവും ചേര്‍ന്ന് റെയില്‍ സ്റ്റേഷനില്‍ നടത്തിയത്. വിപണിയില്‍ അമ്പത് ലക്ഷത്തോളം രൂപ വില വരുന്ന ലഹരി മരുന്നാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. അറസ്റ്റിലായ യുവാവിനെതിരെ മറ്റു കേസുകളൊന്നുമില്ല. പിന്നിലുള്ളവരെ കണ്ടെത്താന്‍ വിശദമായ ചോദ്യം ചെയ്യല്‍ നടക്കുകയാണ്.