കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധം; ഡിസംബർ മുതൽ പിഴ ഈടാക്കുമെന്ന് എംവിഡി


കോഴിക്കോട്: ഒന്ന് മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. നാല് വയസു വരെയുള്ള കുട്ടികൾക്ക് വാഹനത്തിന് പിന്നിലെ സീറ്റിൽ റീസ്‌ട്രെയിൻഡ് സീറ്റ് ബൽറ്റ് സിസ്റ്റം സജ്ജമാക്കണമെന്ന് നിർദേശം. 4 വയസിന് മുകളിലും 14 വയസ് വരെയും 135 സെൻ്റീമീറ്റർ ഉയരത്തിൽ താഴെയുള്ള കുട്ടികൾ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച് ഇരിക്കണമെന്നും എംവിഡി.

ഈ മാസം സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ബോധവത്കരണം നടത്തും. അടുത്ത മാസം താക്കീത് നൽകും. ഡിസംബർ മുതൽ സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്ന് എംവിഡി അറിയിച്ചു.

ഇരുചക്ര വാഹനത്തിൽ കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കി. 4 വയസിന് മുകളിലുള്ള കുട്ടികൾക്കാണ് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് നിർബന്ധം ആക്കിയത്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 138(3) വകുപ്പ് അനുസരിച്ച് പാസഞ്ചർ വാഹനങ്ങളുടെ മുന്നിലേയും പിന്നിലേയും സീറ്റുകളിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കിയാൽ 1000 രൂപ വരെ പിഴ ഈടാക്കാനും സാധിക്കും.