നൂറ് കണക്കിന് ഭക്തജനങ്ങള്‍ ഒഴുകിയെത്തി; ഭക്തിസാന്ദ്രമായി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ആനയൂട്ട്


കൊല്ലം: പിഷാരികാവ് ക്ഷേത്രസന്നിധിയിൽ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമത്തിന് ശേഷം തുടർന്ന് ഗജപൂജയും നടത്തി. രാവിലെ പത്തരയോടെയാണ് ആനയൂട്ട് ആരംഭിച്ചത്. പിഷാരികാവ് വിനായക സമിതിയാണ് ആനയൂട്ട് സംഘടിപ്പിച്ചത്.

ബാലുശ്ശേരി ഗജേന്ദ്രൻ, ബാലുശ്ശേരി ധനഞ്ജയൻ, ബാലുശ്ശേരി ഉഷശ്രീ, നൂലാടുമ്മൽ ഗണപതി, കൊടുമൺ ശിവശങ്കരൻ എന്നീ അഞ്ച് ആനകളാണ് ആനയൂട്ടിനെത്തിയത്. ക്ഷേത്രം ചെയർമാൻ എളയിടത്ത് വേണുഗോപാൽ ആദ്യ ഊട്ട് നടത്തി.

പിഷാരികാവ് മേൽശാന്തി എൻ.നാരായണൻ മൂസതിന്റെ കാർമ്മികത്വത്തിലാണ് ഗണപതി ഹോമവും ഗജപൂജയും നടന്നത്. ചടങ്ങിൽ നിരവധി ഭക്തജനങ്ങളാണ് പങ്കെടുത്തത്. എല്ലാ ഭക്തജനങ്ങൾക്കും ആനയൂട്ട് നടത്താനുള്ള സൗകര്യം വിനായക സമിതി ഒരുക്കിയിരുന്നു.