എം.വി ഗോവിന്ദൻ മാസ്റ്റർ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി തുടരും


കൊല്ലം: സപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ മാസ്റ്റർ തുടരും. കൊല്ലത്ത് വെച്ച് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനമാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് ഗോപിന്ദൻ മാസ്റ്റർ പാർട്ടിയെ നയിക്കുന്നത്.

പാർട്ടി സംസ്ഥാന സമ്മേളനം 89 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ആർ ബിന്ദു, വി.കെ സനോജ്, വി.വസീഫ്, എം പ്രകാശൻ മാസ്റ്റർ, എം രാജഗോപാലൻ, എം.മെഹബൂബ്, വി.പി അനില്‍, കെ.വി അബ്ദുള്‍ ഖാദർ, എം അനില്‍കുമാർ, ടി.ആർ രഘുനാഥൻ, ഡി.കെ മുരളി, കെ.റഫീഖ്, ഡോ. ജോണ്‍ ബ്രിട്ടാസ്, ബിജു കണ്ടക്കൈ തുടങ്ങിയവരാണ് സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങൾ. വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവും ആയിട്ടുണ്ട്.

പിണറായി വിജയന്‍, എം.വി ഗോവിന്ദന്‍, ഇ.പി ജയരാജന്‍, കെ.കെ ശൈലജ, ടി.എം തോമസ് ഐസക്, ടി.പി രാമകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി രാജീവ്, കെ.കെ ജയചന്ദ്രന്‍, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, എം.സ്വരാജ്, മുഹമ്മദ് റിയാസ്, പി.കെ ബിജു, പുത്തലത്ത് ദിനേശന്‍, എം.വി ജയരാജന്‍, സി.എന്‍ മോഹനന്‍ എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍. എംവി ജയരാജൻ , കെ കെ ശൈലജ, സി എൻ മോഹനൻ എന്നിവർ പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്.

വിപ്ലവ ഭൂമിയായ മൊറാഴയുടെ മണ്ണില്‍ നിന്നും പൊളിറ്റ് ബ്യൂറോ വരെ ഉയര്‍ന്ന എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ആറ് പതിറ്റാണ്ടിന്റെ പൊതു പ്രവര്‍ത്തനത്തിലെ അനുഭ സമ്ബത്തുമായാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് വീണ്ടും തെരഞ്ഞടുക്കപ്പെടുന്നത്. എം.എല്‍.എ ആയും മന്ത്രിയായും പാര്‍ലമെന്ററി രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. ബാലസംഘത്തിലൂടെ പൊതു പ്രവര്‍ത്തനം തുടങ്ങിയ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ യുവജന, കര്‍ഷക പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ നിന്ന് നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഡി.വൈ.എഫ്.ഐ യുടെ പ്രഥമ പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. അടിയന്തരാവസ്ഥകാലത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പേരില്‍ കൊടിയ പൊലീസ് പീഡനവും നാല് മാസം ജയില്‍ വാസം അനുഭവിച്ചു.1970 ല്‍ പാര്‍ട്ടി അംഗത്വത്തില്‍ എത്തിയ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ 1991 ല്‍ സംസ്ഥാന കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2002 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1996 മുതല്‍ 2006 വരെ തളിപ്പറമ്പ് എം.എല്‍.എ യായിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ലമെന്ററി രംഗത്തും മികവ് തെളിയിച്ചു. 2006ല്‍ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കും 2018 ല്‍ കേന്ദ്ര കമ്മറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് പൊളിറ്റ് ബ്യൂറോ അംഗമായി.

Summary: M.V. Govindan Master will continue as CPI(M) State Secretary.