ഒഞ്ചിയം – കൂത്താളി സമര നായകൻ എം.കുമാരൻ മാസ്റ്റര്‍ ചരമ വാര്‍ഷികദിനം; 30ന് വടകരയില്‍ വിപുലമായ പരിപാടികള്‍
വടകര: ഒഞ്ചിയം – കൂത്താളി സമര നായകൻ എം.കുമാരൻ മാസ്റ്റരുടെ മുപ്പതാം ചരമ വാർഷികം മാർച്ച് 30ന് വടകരയിൽ ആചരിക്കും. 30ന് കാലത്ത് 8 മണിക്ക് വടകര പഴങ്കാവ് സ്മ്യതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ ഉദ്ഘാടനം ചെയ്യും.
ഇ.കെ വിജയൻ എംഎല്‍എ, ടി.കെ രാജൻ മാസ്റ്റർ, പി സുരേഷ് ബാബു, ആർ സത്യൻ, എൻ.എം ബിജു എന്നിവര്‍ പങ്കെടുക്കുമെന്ന് സഘാടക സമിതി ചെയർമാൻ പി.അശോകനും കൺവീനർ ആർ.കെ സുരേഷ് ബാബുവും അറിയിച്ചു.

കുമാരൻ മാസ്റ്റർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുറുബ്രനാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിക്കുന്ന സന്ദർഭത്തിലാണ് 1948 ഏപ്രിൽ 30ന് ഒഞ്ചിയം വെടിവെപ്പ് നടന്നത്. തലേ ദിവസം താലൂക്ക് കമ്മിറ്റി യോഗം ഒഞ്ചിയത്ത് ചേർന്നിരുന്നു. 1948ലെ കൽക്കട്ടാ പാർട്ടി കോൺഗ്രസ്സിന്റെ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാനായിരുന്നു യോഗം. യോഗം കഴിഞ്ഞ് രാത്രി അവിടെ താമസിക്കുകയായിരുന്ന കുമാരൻ മാസ്റ്റർ ഉൾപ്പെടെയുള്ള സഖാക്കളെ അറസ്റ്റ് ചെയ്യാൻ മലബാർ പോലീസ് ഒഞ്ചിയത്ത് എത്തുകയായിരുന്നു. ഭൂമിക്ക് വേണ്ടിയുള്ള ഐതിഹാസികമായ കൂത്താളി സമരത്തിന്റെ നായകത്വവും കുമാരൻ മാസ്റ്ററാണ് വഹിച്ചത്.
1957 ൽ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ അധികാരത്തിൽ വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുമാരൻ മാസ്റ്റർ പേരാമ്പ്ര നിന്ന് തിരഞ്ഞെടുക്കപെട്ടു. 1970ൽ വീണ്ടും നാദാപുരത്ത് നിന്ന് നിയമസഭാഗം ആയി. നാദാപുരത്ത് വൻ തോതിലുള്ള വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സിപിഐ ജില്ലാ സെക്രട്ടറിയായും സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
Description: M. Kumaran Master's 30th death anniversary