പഴകിയ മത്സ്യം ആൾപെരുമാറ്റമില്ലാത്ത സ്ഥലത്ത് തള്ളി തിരിച്ച് പോകുന്നതിനിടെ പണികിട്ടി, ലോറിയുടെ ടയർ ചതുപ്പിൽ താണു; അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പൊക്കി നാട്ടുകാർ


പയ്യോളി: അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പിടികൂടി നാട്ടുകാർ. ഇന്ന് വൈകുന്നേരമാണ് സംഭവം. അയനിക്കാട് മഠത്തിൽ മുക്കിലെ ചതുപ്പിലാണ് പിക്കപ്പ് ലോറിയിൽ കൊണ്ടുവന്ന ദുർഗന്ധം വമിക്കുന്ന മത്സ്യങ്ങൾ നിക്ഷേപിച്ചത്.

ജനവാസം അധികമില്ലാത്ത ഈ സ്ഥലത്ത് KL 65N 5570 എന്ന പിക്കപ്പ് ലോറിയിലെത്തിയ സംഘം മത്സ്യം ചതുപ്പിൽ തള്ളിയ ശേഷം തിരിച്ച് പോകുന്നതിനിടെ ലോറി ചെളിയിൽ താഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ദുർഗന്ധം വമിക്കുന്ന മത്സ്യങ്ങൾ കണ്ടെത്തിയത്.

തുടർന്ന് നാട്ടുകാർ ചേർന്ന് ലോറിക്കാരെ തടയുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആരോഗ്യവിഭാഗം കുറ്റക്കാർക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് പയ്യോളി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.