വടകര താലൂക്കിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത; ഒമ്പത് വില്ലേജുകളിലെ 29 പ്രദേശങ്ങൾ ദുരന്ത സാധ്യതാ പട്ടികയിൽ, പഠനം നടത്തിയത് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ 21 വില്ലേജുകളിലുള്ള 71 പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ അപകടസാദ്ധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS) നടത്തിയ പഠനം വെളിപ്പെടുത്തുന്നു. മലയോര മേഖലകളിൽ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളാണ് ഇതിൽ കൂടുതലും.

NCESS-ന്റെ പഠന പ്രകാരം, വടകര താലൂക്കിലെ ഒമ്പത് വില്ലേജുകളിലെ 29 പ്രദേശങ്ങൾ, കൊയിലാണ്ടി താലൂക്കിൽ മൂന്നു വില്ലേജുകളിലായി മൂന്നു പ്രദേശങ്ങൾ, കോഴിക്കോട് താലൂക്കിൽ മൂന്നു വില്ലേജുകളിലായി എട്ട് പ്രദേശങ്ങൾ, താമരശ്ശേരി താലൂക്കിൽ ഒമ്പത് വില്ലേജുകളിലായി 31 പ്രദേശങ്ങൾ, എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ളതായി കണ്ടെത്തിയത്.

വടകര താലൂക്കിലെ ഒഞ്ചിയം- മാവിലകുന്ന്, കരിപ്പകമ്മായി, പറവട്ടം, വാളൂക്ക്, വായാട്, വളയത്തെ ആയോട്മല, വാണിമേൽ ചിറ്റാരിമല, വിലങ്ങാട് ആലിമൂല, അടിച്ചിപാറ, അടുപ്പിൽ കോളനി, മാടഞ്ചേരി, മലയങ്ങാട്, പാനോം, ഉടുമ്ബിറങ്ങിമല, കാവിലുംപാറ ചൂരാനി, പൊയിലാംചാൽ, കരിങ്ങാടുമല, വട്ടിപ്പന, കോട്ടപ്പടി, മുത്തുപ്ലാവ്, മരുതോങ്കര പൂഴിത്തോട്, പശുക്കടവ്, തോട്ടക്കാട്, കായക്കൊടി പാലോളി, മുത്തശ്ശിക്കോട്ട, കാഞ്ഞിരത്തിങ്ങൽ, കോരനമ്മൽ എന്നിവയാണ് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളത്.

ദുരന്തസാദ്ധ്യതയുള്ള മറ്റ് പ്രധാന പ്രദേശങ്ങൾ

കോഴിക്കോട്
കൊടിയത്തൂർ- ചീരൻകുന്ന്, മാങ്കുഴിപാലം, മൈസൂർ മല, കുമാരനല്ലൂർ കൊളക്കാടൻ മല, ഊരാളിക്കുന്ന്, പൈക്കാടൻ മല, തോട്ടക്കാട്, മടവൂർ പാലോറമല.

കൊയിലാണ്ടി ചക്കിട്ടപ്പാറ: താമ്ബാറ, കൂരാച്ചുണ്ട്, വാകയാട്.

താമരശ്ശേരി കോടഞ്ചേരി: ചിപ്പിലിത്തോട്, വെന്തേക്കുപൊയിൽ, നൂറാംതോട്, ഉതിലാവ്, കാന്തലാട്ടെ 25-ാം മൈൽ, 26-ാം മൈൽ, ചീടിക്കുഴി, കരിമ്പൊയിൽ, മാങ്കയം
കട്ടിപ്പാറ: അമരാട്, ചമൽ, കരിഞ്ചോലമല, മാവുവിലപൊയിൽ.
കൂടരഞ്ഞി: പുന്നക്കടവ്, ഉദയഗിരി, പനക്കച്ചാൽ, കൂമ്ബാറ, ആനയോട്, കക്കാടംപൊയിൽ, കൽപിനി, ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, കരിമ്പ്, കണ്ണപ്പൻകുണ്ട്, മണൽ വയൽ, കാക്കവയൽ, വാഴോറമല.
കൂടത്തായി: തേവർമല, കാനങ്ങോട്ടുമല, തേനാംകുഴി.

ക്വാറി, ക്രഷർ പ്രദേശങ്ങൾ അപകടസാധ്യതയിൽ

അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ക്വാറികളും ക്രഷറുകളും പ്രവർത്തിക്കുന്ന മേഖലകളാണ് പ്രധാനപ്പെട്ടവ. 22 ഡിഗ്രിയിലധികം ചരിവുള്ള മലകളിൽ ഉരുൾപൊട്ടാൻ സാദ്ധ്യതയുണ്ടെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്. എന്നാൽ, NCESS-ന്റെ പഠനത്തിൽ 72 ഡിഗ്രി വരെയുള്ള ചെരിവുള്ള പ്രദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പഠനം പുറത്തുവന്ന ശേഷവും ക്വാറി, ക്രഷർ യൂണിറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തനം തുടരുന്നു.

തുരങ്കപാതയും ദുരന്തസാധ്യത

വയനാട്ടിലേക്ക് വേഗത്തിൽ എത്തിക്കാനുള്ള ലക്ഷ്യത്തോടെ നിർമിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലവും ആശങ്കകൾ ഉയർത്തുന്നുണ്ട്. തുരങ്കപാതയിലൂടെ കടന്നുപോകുന്ന പ്രദേശങ്ങൾ ഉരുൾപൊട്ടലിന് അടിമയായ മലയോര മേഖലകളിലാണ്. തിരുവമ്പാടി ആനക്കാംപൊയിൽ നിന്ന് ആരംഭിച്ച് വയനാട്ടിലെ മേപ്പാടിയിൽ തുരങ്കപാത അവസാനിക്കുന്നു.