കുറ്റ്യാടി ബൈപ്പാസ്; 20 ഭൂവുടമകളുടെ നഷ്ടപരിഹാര തുക അക്കൗണ്ടിലേക്ക് കൈമാറി


കുറ്റ്യാടി: കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങളുടെ ഭാഗമായി 20 ഭൂവുടമകൾക്ക് നഷ്ടപരിഹാര തുക കൈമാറി. ഒന്നാം ഘട്ട നഷ്ടപരിഹാരമായ 4,64,68,273 കോടി രൂപയാണ് ഭൂവുടമകൾക്ക് നൽകിയത്. കൊയിലാണ്ടി ലാൻഡ് അക്യുസിഷൻ തഹസിൽദാർ മുഖേനയാണ് അക്കൗണ്ടിലേക്ക് തുക കൈമാറിയത്.

ഈ തുക ഭൂവുടമകൾക്ക് കൈമാറാൻ ആവശ്യമായിട്ടുള്ള ധനകാര്യ വകുപ്പിന്റെ അനുമതിക്കായി മന്ത്രിമാരായ കെ എൻ ബാലഗോപാലിനെയും, പി എ മുഹമ്മദ് റിയാസിനെയും നേരിൽകണ്ട് കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ ഇടപെട്ടിരുന്നു. തുടർന്ന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുകയും തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.

ബാക്കിയുള്ള ഭൂവുടമകളുടെ നഷ്ടപരിഹാരത്തുകയും അടുത്ത ദിവസങ്ങളിൽ തന്നെ കൈമാറും. കുറ്റ്യാടി ബൈപ്പാസ് പ്രവർത്തി പുരോഗമിക്കുകയാണ്. മുൻപ് ശരാശരി 6 മീറ്റർ മാത്രമുണ്ടായിരുന്ന റോഡാണ് 12 മീറ്ററിൽ ആധുനിക രീതിയിൽ വികസിപ്പിക്കുന്നത്. കുറ്റ്യാടിയിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ വലിയ പരിഗണനയാണ് നൽകുന്നതെന്ന് കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ പറഞ്ഞു.