”മീന് മീനേ ഫ്രഷ് മീനേ” നവീകരിച്ച പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ മീന്‍വില്‍ക്കാന്‍ കുടുംബശ്രീക്കാരും; കച്ചവടം തുടങ്ങാന്‍ മുന്നോട്ടുവന്നത് ഏഴ് സ്ത്രീകള്‍


പേരാമ്പ്ര: നവീകരിച്ച പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിലെ ഒരു സ്റ്റാള്‍ സ്വന്തമാക്കി കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍. ഏഴ് സ്ത്രീകളടങ്ങുന്ന സംഘമാണ് മത്സ്യവില്‍പ്പന രംഗത്തിറങ്ങിയത്.

ഇവിടെ മത്സ്യവില്‍പ്പനയ്ക്ക് ഇന്ന് രാവിലെ തുടക്കമിട്ടു. മത്സ്യമാര്‍ക്കറ്റില്‍ ഒരു സ്റ്റാള്‍ ഒഴിവുണ്ടെന്ന് അറിഞ്ഞ് സി.ഡി.എസ് അംഗങ്ങള്‍ ഇത് തങ്ങള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിക്കുകയായിരുന്നു. പഞ്ചായത്ത് സ്റ്റാള്‍ അനുവദിച്ചതോടെ ഇന്ന് മുതല്‍ വില്‍പ്പന ആരംഭിക്കുകയായിരുന്നു.

പേരാമ്പ്ര ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായി ഏകദേശം 80 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിച്ചത്. പഴയ കെട്ടിടം പൊളിച്ചാണ് പുതിയ മാര്‍ക്കറ്റ് കെട്ടിടം നിര്‍മ്മിച്ചത്. ഒരേസമയം അന്‍പതുപേര്‍ക്ക് മത്സ്യവില്‍പ്പന നടത്താനുള്ള സൗകര്യം പുതിയ കെട്ടിടത്തിലുണ്ട്.

മേല്‍ക്കൂര ഷീറ്റിട്ട് നിര്‍മിച്ച വിശാലമായ ഹാളും മേല്‍ക്കൂര വാര്‍പ്പുള്ള എട്ട് മുറികളുമുണ്ട്. മത്സ്യം വെക്കാന്‍ കോണ്‍ക്രീറ്റ് സ്ലാബും സ്ലാബിന് താഴെ മലിനജലം ഒലിച്ചുപോകാന്‍ ചാലുകളും ഒരുക്കിയിട്ടുണ്ട്.