തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു


കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു സ്ത്രീയാണ് മരിച്ചത്. തിരുവമ്പാടി കണ്ടപ്പൻചാൽ സ്വദേശിനി ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ ഇരുപതോളം പേർ ചികിത്സയിലാണ്. ആരെങ്കിലും വെള്ളത്തിൽ മുങ്ങിയോയെന്ന് സംശയമുണ്ടെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. പുഴയിൽ തെരച്ചിൽ തുടരുകയാണ്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. തിരുവമ്പാടി ആനക്കാംപൊയിൽ റോഡിൽ കാളിയാമ്പുഴ പുഴയിലേയക്ക് കെ.എസ്.ആർ.ടി.സി ബസ്സ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പുഴയോട് ചേർന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് കെഎസ്ആർടിസി ബസ്. കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാലത്തിനോട് ചേർന്നുള്ള കലുങ്കിൽ ഇടിച്ച് ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാലോളം പേരെ പുഴയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. ഹൈഡ്രാളിക് കട്ടർ ഉൾപ്പെടെ ഉപയോഗിച്ച് ബസിൻറെ ഭാഗങ്ങൾ നീക്കിയശേഷമാണ് ചിലരെ പുറത്തെടുത്തത്. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്രമം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും തിരുവമ്പാടിയിലെയും മുക്കത്തെയും ആശുപത്രികളിലേക്കുമാണ് കൊണ്ടുപോയത്.