തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു


കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. അപകടത്തിൽ മരണപ്പെട്ട രണ്ടുപേരുടെയും കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായമാണ് നൽകുക. എംഎൽഎ ലിന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്.

ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടത് പ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ബസ്സിന്റെ ടയറുകൾക്കോ ബ്രേക്ക് സിസ്റ്റത്തിനോ കുഴപ്പമില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.

സംഭവത്തിൽ തിരുവമ്പാടി പൊലീസ് ബസ് ഡ്രൈവർ മാമ്പറ്റ സ്വദേശി ഷിബുവിനെതിരെ കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ ഷിബു ചികിത്സയിലായതിനാൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്കാണ് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കാളിയമ്പുഴ പാലത്തിന്റെ കൈവരികൾ തകർത്ത് തല കീഴായി പുഴയിലേക്ക് മറിഞ്ഞത്.