ബില്‍ അടയ്ക്കാത്തതിന് കറണ്ട് കട്ട് ചെയ്തതില്‍ പ്രതികാരമെന്നോണം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു, പരാതി നല്‍കിയതിന് പിന്നാലെ ഓഫീസ് ആക്രമിച്ചു; അക്രമികളുടെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച് കെ.എസ്.ഇ.ബി


തിരുവമ്പാടി: തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ വ്യക്തിയുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു. അസിസ്റ്റന്റ് എഞ്ചിനീയറുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയും ഓഫീസ് തച്ചുതകര്‍ക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത വ്യക്തികളുടെ കണക്ഷനാണ് വിച്ഛേദിച്ചത്. കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ ഐ.എ.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.

ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് തിരുവമ്പാടി ഉള്ളാറ്റില്‍ ഹൗസിലെ റസാക്കിന്റെ വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബി വിച്ഛേദിച്ചിരുന്നു. ഇതിന് പ്രതികാരമെന്നോണം റസാക്കിന്റെ മകന്‍ അജ്മലും കൂട്ടാളിയും ചേര്‍ന്ന് കെ.എസ്.ഇ.ബി ഓഫീസിലെത്തി ജീവനക്കാരെ കയ്യേറ്റം ചെയ്തിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ലൈന്‍മാന്‍ പി.പ്രശാന്ത്, സഹായി അനന്തു എം.കെ. എന്നിവരെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയുമായിരുന്നു.

ഇതു സംബന്ധിച്ച് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.എസ് പ്രശാന്ത് തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ അജ്മല്‍ കൂട്ടാളി ഷഹദാദുമൊത്ത് ശനിയാഴ്ച രാവിലെ സെക്ഷന്‍ ഓഫീസിലെത്തി അതിക്രമം കാട്ടിയത്.

രാവിലെ സണ്‍റൈസ് മീറ്റിംഗ് സമയത്ത് സെക്ഷന്‍ ഓഫീസില്‍ കടന്നുകയറിയ അക്രമികള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ശരീരത്ത് ഭക്ഷണാവശിഷ്ടങ്ങളുള്ള മലിന ജലം ഒഴിക്കുകയും സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന ഭീഷണി മുഴക്കിയ അക്രമികള്‍ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസ് ഉപകരണങ്ങള്‍ തച്ചുതകര്‍ത്ത് വലിയ തോതില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.

മര്‍ദ്ദനമേറ്റ അസി. എഞ്ചിനീയറും നാല് ജീവനക്കാരും ഇപ്പോള്‍ മുക്കം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ക്കെതിരെ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം അക്രമികളുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.