മൂന്ന് ദിവസത്തെ സമരം ഒടുവില്‍ അവസാനമായി; ഡി.വൈ.എസ്.പിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു


പേരാമ്പ്ര: മൂന്ന് ദിവസത്തിന് ശേഷം കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകള്‍ പേരാമ്പ്ര ഡി.വൈ.എസ്.പി ജയന്‍ ഡൊമിനിക്കുയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

സമരത്തിലേക്ക് നയിച്ച അപകടത്തിന് ഇടയാക്കിയ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബസ് ഉടമകള്‍ക്ക് ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചു. ഈ ഡ്രൈവര്‍ ഡ്യൂട്ടിയിലായതിനാല്‍ ഇന്ന് വൈകിയോ നാളെ രാവിലെയൊ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

ബസ് ഉടമകളെ പ്രതിനിധീകരിച്ച് സംഘടനയുടെ പ്രസിഡന്റ് ബി.ടി.സി.വീരാന്‍, സെക്രട്ടറി എ.സി.ബാബു എന്നിവരാണ് ഡി.വൈ.എസ്.പിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ഡി.വൈ.എസ്.പിയുമായി നടത്തിയ ചര്‍ച്ച തീരുമാനമാവാതെ അലസിപ്പിരിഞ്ഞിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുളിയങ്ങലില്‍ സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ബസ്സിനെ മറികടക്കുന്നതിനിടെ ഇരു ബസ്സുകളും തമ്മില്‍ ഉരസിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ തുടര്‍ന്ന് സ്വകാര്യ ബസിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സമരം ആരംഭിച്ചത്.

കോഴിക്കോട്-കുറ്റ്യാടി റൂട്ടിലോടുന്ന ദിയ ബസ്സാണ് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ തട്ടി കണ്ണാടി പൊട്ടിച്ചത്. ഡ്രൈവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്കെതിരേയും സമാനമായ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അംഗീകരിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് ആദ്യ ചര്‍ച്ച അലസിപ്പിരിഞ്ഞത്.

പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ബസ് ഡ്രൈവറെ കോടതി റിമാന്റ് ചെയ്തിരുന്നു. ജയിലിലായ ഡ്രൈവര്‍ക്ക് നീതി ലഭിക്കും വരെ ജോലി ചെയ്യില്ലെന്നായിരുന്നു സമരക്കാരുടെ വാദം. പണിമുടക്ക് മൂലം യാത്രക്കാര്‍ ദുരിതത്തിലായി.

സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐയും ആം ആദ്മി പാര്‍ട്ടിയും ആവശ്യപ്പെട്ടിരുന്നു.