ബാലുശ്ശേരി സ്വദേശിയെ കക്കോടിയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ കേസ്: ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട ആട്ടി ഷാഹുല്‍ പിടിയില്‍; സുഹൃത്തിന്റെ സഹോദരിക്ക് അശ്ലീലസന്ദേശം അയച്ചതിന്റെ ക്വട്ടേഷനെന്ന് പ്രതി


കോഴിക്കോട്: കക്കോടിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ കൂടി പിടിയില്‍. ബേപ്പൂര്‍ പൂന്നാര്‍ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുല്‍ എന്ന ഷാഹുല്‍ ഹമീദ് (31) ആണ് പിടിയിലായത്. ചേവായൂര്‍ പൊലീസും കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 11 നാണ് കക്കോടിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ബാലുശ്ശേരി ഉണ്ണികുളം സ്വദേശിയായ യുവാവിനെ ഇന്നോവ കാറിലെത്തിയ നാല് പേര്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് എടവണ്ണപ്പാറയില്‍ ഉപേക്ഷിച്ചു.

ചേവായൂര്‍ പൊലീസാണ് കേസ് അന്വേഷിച്ചത്. ഇന്‍സ്‌പെക്ടര്‍ കെ.ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ തന്നെ ഇന്നോവ കാര്‍ പൊലീസ് കണ്ടെത്തി. ഇത് വാടകയ്‌ക്കെടുത്ത കാറായിരുന്നു. ഇതില്‍ നിന്ന് കാര്‍ വാടകയ്‌ക്കെടുത്തവരെ കുറിച്ച് സൂചന ലഭിച്ചു.


Also Read: കടയടച്ച് രാത്രി വീട്ടിലേക്ക് മടങ്ങിയ ബാലുശ്ശേരി സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി, മർദ്ദിച്ച് അവശനാക്കിയ ശേഷം റോഡിൽ തള്ളി; രണ്ടുപേർ അറസ്റ്റിൽ; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക


തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികളായ കൊണ്ടോട്ടി സ്വദേശികളായ സാലി ജമീലിനെയും മുഹമ്മദ് ഷബീറിനെയും പിടികൂടുകയും മറ്റ് രണ്ട് പേരെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു. ഇവര്‍ക്കായി അന്വേഷണം നടത്തിയെങ്കിലും ഒരാള്‍ വിദേശത്തേക്ക് കടക്കുകയും മറ്റൊരാളായ ഷാഹുല്‍ ഒളിവില്‍ പോകുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഇയാള്‍ രാമനാട്ടുകര ഭാഗത്ത് ഉണ്ട് എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. സുഹൃത്തും നിരവധി മോഷണ-ലഹരി കേസുകളിലെ പ്രതിയുമായ നുബിന്‍ അശോകിനൊപ്പം ഒളിത്താവളത്തില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് പൊലീസ് ഷാഹുലിനെ പിടികൂടിയത്.

മറ്റൊരു ലഹരി മാഫിയ സംഘവുമായുള്ള ഏറ്റുമുട്ടലില്‍ ഇയാളുടെ മുഖത്ത് ബ്ലേഡ് കൊണ്ടുള്ള മാരകമായ മുറിവും ഉണ്ടായിരുന്നു. വൈദ്യപരിശോധനയില്‍ നാല് തുന്നികെട്ടുകളും വേണ്ടിവന്നു. ഇവരുടെ പരാതിയില്‍ ആക്രമിച്ച സംഘത്തെ പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്. നുബിന്‍ അശോകിനെ ഫറോക്ക് പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്ക് നിരവധി വാറണ്ട് നിലവിലുണ്ട്.ഇയാളും പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചു നടക്കുകയായിരുന്നു.

ഷാഹുലിനെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാളുടെ സുഹൃത്തിന്റെ സഹോദരിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു ക്വട്ടേഷന്‍ എന്നാണ് മനസിലായത്. ക്വട്ടേഷന്‍ ലഭിച്ച ശേഷം ഇയാളെ തട്ടിക്കൊണ്ടുപോകാന്‍ പലതവണ ശ്രമിച്ചെങ്കിലും കൂടെ മറ്റു ആളുകള്‍ ഉള്ളതിനാല്‍ പരാജയപ്പെടുകയായിരുന്നെന്നും പൊലീസിനോട് പറഞ്ഞു.

അന്വേഷണ സംഘത്തില്‍ സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്പെക്ടര്‍ ഒ.മോഹന്‍ദാസ്,ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്,സുമേഷ് ആറോളി,അര്‍ജുന്‍ എ.കെ, രാകേഷ് ചൈതന്യം, ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സജി.എം,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുമേഷ് നന്മണ്ട, ശ്രീരാഗ് എസ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.