വാട്‌സ്ആപ്പ് സന്ദേശം തെളിവായി; മലപ്പുറത്ത് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍


കോട്ടയ്ക്കല്‍: കല്‍പ്പകഞ്ചേരിയില്‍ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുറ്റിപ്പാല ചെട്ടിയാംകിണര്‍ സ്വദേശി റാഷിദ് അലിയാണ് (35) പിടിയിലായത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

യുവതിയുടെ വാട്‌സാപ്പ് സന്ദേശം പ്രധാന തെളിവായി സ്വീകരിച്ചാണ് കേസെടുത്തത്. മാനസിക പീഡനം താങ്ങാനാകുന്നില്ലെന്നും മരിക്കുകയാണെന്നും പറഞ്ഞ് വാട്‌സ്ആപ്പില്‍ ശബ്ദ സന്ദേശം അയച്ചതിന് പിന്നാലെയാണ് സഫ്വ ആത്മഹത്യ ചെയ്തത്.

ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായും ഇതാണ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

റാഷിദലിയുടെ ഭാര്യ സഫ്വ (27), മക്കളായ നാലുവയസ്സുകാരി മര്‍സീഹ, ഒരുവയസ്സുകാരി മറിയം എന്നിവരെ വ്യാഴാഴ്ചയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം. മക്കളെ ഷാളുപയോഗിച്ച് കൊന്ന ശേഷം സഫ്വ തൂങ്ങിമരിച്ചതാണെന്നാണ് നിഗമനം.

പ്രതിയെ പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ്‌ചെയ്തു.