കൊല്ലത്ത് യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവം: നാല് പേര്‍ പിടിയില്‍


കൊല്ലം: സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. വെളിച്ചിക്കാല സ്വദേശികളായ സദാം, ഷെഫീഖ്, അന്‍സാരി, നൂറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ്(35) ആണ്‌ കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും കണ്ണനല്ലൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ തിരികെ വരുന്നതിനിടെ, ബദരിയ സ്കൂളിന് സമീപം രാത്രി 8.30 ന് ഒരു സംഘം യുവാക്കള്‍ ഇരുവരെയും തടഞ്ഞു നിര്‍ത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. തുടർന്ന് നബീലും സുഹൃത്തും കണ്ണനല്ലൂർ പൊലീസില്‍ പരാതി നല്‍കി. പിന്നീട് വിവരം നവാസിനെ ഫോണില്‍ അറിയിച്ചിരുന്നു.

രാത്രി 10ന് നവാസ് മുട്ടക്കാവില്‍ എത്തി. ഈ സമയം ഓട്ടോയിലും ബൈക്കിലുമായി ഒരു സംഘം യുവാക്കൾ സ്ഥലത്തുണ്ടായിരുന്നു. നബീലിനെ മർദ്ദിച്ച സംഭവം ഇവരോട് ചോദിക്കുന്നതിനിടെ പിന്നില്‍ നിന്ന് നവാസിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. നവാസ് തത്ക്ഷണം മരിച്ചു. പിന്നാലെ സംഭവസ്ഥലത്ത് നിന്ന്‌ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു.

Description: Kollam youth stabbing incident: Four arrested