ചേരയെ കൊന്നാല്‍ കുടുങ്ങും; മൂന്നുവര്‍ഷം തടവും 25000 രൂപ പിഴയും ലഭിക്കുമെന്ന് വനംവകുപ്പ്


കോഴിക്കോട്: ചേരയെ കൊന്നാല്‍ ഇനി മൂന്നുവര്‍ഷംവരെ തടവ് ശിക്ഷ. വനംവകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചേരയെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവര്‍ഷത്തില്‍ കുറയാത്ത തടവു ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ നാല് ഷെഡ്യൂളുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചേരയും നീര്‍ക്കോലിയുംമുതല്‍ മൂര്‍ഖന്‍, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങിയ ഇനം പാമ്പുകളെല്ലാം ഏറ്റവും പ്രാധാന്യമുള്ള ഒന്നാം ഷെഡ്യൂളിലാണ്. ആനയും സിംഹവും കടുവയും കുരങ്ങുമെല്ലാം ഇതിലുള്‍പ്പെടും . ഇവയെ കൊന്നാല്‍ മൂന്നുവര്‍ഷത്തില്‍ കുറയാതെ, ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. 25,000 രൂപ പിഴശിക്ഷയും ലഭിക്കും.

കാട്ടുപന്നിയടക്കമുള്ളവ രണ്ടാം ഷെഡ്യൂളിലാണ്. നീലക്കാള, പുള്ളിമാന്‍, ചിലയിനം പക്ഷികള്‍ തുടങ്ങിയവ ഈ ഷെഡ്യൂളിലുണ്ട്. നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന കാട്ടുപന്നിയെ ഇപ്പോള്‍ വെടിവെക്കാന്‍ അനുമതിയുണ്ടെങ്കിലും ഈ ഷെഡ്യൂളിലെ മറ്റുമൃഗങ്ങളെ കൊന്നാല്‍ മൂന്നുവര്‍ഷംവരെ തടവോ 25,000 രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം

ചേരയെ കൊന്നതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ധാരണയില്ല. എന്നാല്‍ കൊല്ലുന്നത് കുറ്റകരമാണെന്ന് അവര്‍ പറയുന്നു. സാധാരണ കാണുന്ന എലികള്‍, വാവല്‍, പേനക്കാക്ക എന്നിവയെ കൊന്നാല്‍ ശിക്ഷയില്ല. ചിലയിനം എലികളും വാവലുകളും ആക്ടിന്റെ കീഴില്‍ വരുന്നുണ്ട്.

തേനീച്ച, കടന്നല്‍ എന്നിവയെ സംസ്ഥാന സര്‍ക്കാര്‍ 2024-ല്‍ വന്യജീവികളുടെ കൂട്ടത്തില്‍പ്പെടുത്തിയെങ്കിലും ഇവയെ വന്യജീവി സംരക്ഷണനിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇവയെ നീക്കംചെയ്യേണ്ട ചുമതല വനംവകുപ്പിനില്ല. ഈ ജീവികളുടെ കുത്തേറ്റ് മരണം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്ന നടപടികള്‍ ലഘൂകരിക്കാന്‍ വേണ്ടിയാണ് ഇവയെ വന്യജീവിപ്പട്ടികയിലാക്കിയത്.