താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; നാലുപേർ അറസ്റ്റിൽ


താമരശ്ശേരി: താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേർ അറസ്റ്റില്‍. താമരശ്ശേരി അമ്ബായത്തോട് സ്വദേശികളായ അല്‍ഷാജ് (27), ജനീസ് (24) കൊടുവള്ളി സ്വദേശികളായ ജാബിർ (35), നവാസ് (26) എന്നിവരാണ് പിടിയിലായത്.

സാമ്ബത്തിക ഇടപെടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പോലിസ് വ്യക്തമാക്കി. ഹര്‍ഷാദിനെ അടിവാരത്ത് വെച്ച്‌ തട്ടിക്കൊണ്ട് പോയത് പത്ത് പേരടങ്ങുന്ന സംഘമാണെന്നാണ് പോലിസിന് കിട്ടിയ വിവരം. നേരത്തെ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ഹര്‍ഷാദുമായി താമരശ്ശേരി സ്വദേശികളായ ചിലര്‍ക്ക് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.

നേരത്തെ ഇവര്‍ ഹര്‍ഷാദ് മുഖേന മറ്റൊരാള്‍ക്ക് കൈമാറിയ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തര്‍ക്കം നില നില്‍ക്കുന്നുണ്ട്. ഈ പണം ആവശ്യപ്പെട്ട് സംഘം പലതവണ ഹര്‍ഷാദിനെ സമീപിച്ചെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ഹര്‍ഷാദിനെ ഫോണില്‍ വിളിച്ച്‌ വരുത്തിയ ശേഷം സംഘം തട്ടിക്കൊണ്ടുപോയത്.

ലോറിയുള്‍പ്പെടെ ഉപയോഗിച്ച്‌ കാര്‍ വളഞ്ഞ ശേഷമാണ് ഹര്‍ഷാദിനെ ബലം പ്രയോഗിച്ച്‌ ഇവരുടെ വാഹനത്തിലേക്ക് കയറ്റിയത്. പിന്നാലെ വൈത്തിരിയിലെ രണ്ട് റിസോര്‍ട്ടുകളിലായി താമസിപ്പിച്ചു. സംഘത്തിന് നഷ്ടമായ പണം ഭീഷണിപ്പെടുത്തി ബന്ധുക്കളില്‍ നിന്നും കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ കാര്യങ്ങള്‍ കൈ വിട്ടു പോയെന്ന് മനസിലാകിയാണ് ഹര്‍ഷാദിനെ ഇന്നലെ രാത്രി സംഘം വിട്ടയയ്ക്കുകയായിരുന്നു.