പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി; മുജീബ് റഹ്മാനെ വിയ്യൂർ അതിസുരക്ഷാ ജയിലിൽ തടവിലാക്കി


പേരാമ്പ്ര: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസ് അടക്കം ഒട്ടേറെ ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ കാപ്പ ചുമത്തി. കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്പ് സ്വദേശി കാവുങ്ങൽ നമ്പിലത്ത് വീട്ടിൽ മുജീബ് റഹ്മാനെ (49) ആണ് കാപ്പ ചുമത്തി അറസ്റ്റുചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ റിപ്പോർട്ട് പ്രകാരം ജില്ലാകളക്ടർ വി.ആർ. വിനോദ് ആണ് ഉത്തരവിറക്കിയത്.

പരപ്പനങ്ങാടിയിൽ 2000-ൽ നടന്ന കൊലപാതകക്കേസുകളിൽ ശിക്ഷ അനുഭവിച്ച് ജയിൽമോചിതനായതിനു ശേഷമാണ് ഇയാൾ പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നത്. കോഴിക്കോട് മുക്കത്ത് സ്ത്രീയെ കെട്ടിയിട്ട് ബലാത്സംഗംചെയ്‌ത കേസിലും വയനാട് തലപ്പുഴയിൽ ബലാത്സംഗശ്രമം നടത്തുകയും കവർച്ച നടത്തുകയും ചെയ്‌ത കേസിലും പ്രതിയാണ്.

കൊണ്ടോട്ടിയിൽ തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽക്കയറി ദേഹോപദ്രവം ഏൽപ്പിച്ച കേസുമുണ്ട്. തനിച്ചുയാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വാഹനത്തിൽ ലിഫ്റ്റ് നൽകി ആളൊഴിഞ്ഞ സ്ഥലത്തെത്തിയാൽ പീഡിപ്പിച്ച് ആഭരണങ്ങൾ കവരുന്നതും ഇയാളുടെ രീതിയാണ്. പേരാമ്പ്ര കൊലക്കേസിൽ ജയിലിൽ കഴിഞ്ഞുവരവെയാണ് മുജീബ്റഹ്മാനെതിരേ കാപ്പ ചുമത്തിയത്. ഇയാളെ വിയ്യൂർ അതിസുരക്ഷാ ജയിലിൽ തടവിലാക്കി.