വാഹനാപകടക്കേസില്‍ വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ യുവാവ് മരിച്ചു; കല്ലേരി സ്വദേശിയുടെ മരണം പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍


വടകര: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് മരിച്ചത്. നാല്പത്തിരണ്ട് വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്. നഷ്ടപരിഹാരത്തെ ചൊല്ലി ഇരു കൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍ പോലീസെത്തിയാണ് ഇവരെ സ്റ്റേഷനിലെത്തിച്ചത്.

എന്നാല്‍ മദ്യപിച്ചെന്ന പേരില്‍ എല്ലാവരെയും എസ്.ഐ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. മര്‍ദ്ദനമേറ്റ സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നും കൂടെയുണ്ടായിരുന്നവര്‍ വ്യക്തമാക്കി.

സ്റ്റേഷന്‍ പരിസരത്ത് കുഴഞ്ഞുവീഴുന്ന കണ്ട ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് ഇയാളെ വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Summary: Kalleri native dies in vadakara after taken him to custody