വടകരയിലെ കാഫിർ പോസ്റ്റ് വിവാദത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; നിയമസഭയുടെ നടുത്തളത്തിലിറങ്ങി എംഎൽഎമാർ, കെ കെ ലതികയ്ക്കെതിരെ നടപടി വേണമെന്നാവശ്യം



തിരുവനന്തപുരം: വടകരയിലെ കാഫിർ പോസ്റ്റ് വിവാദത്തിൽ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കെ കെ ലതികയെ ഉൾപ്പെടെ ന്യായീകരിക്കുകയാണെന്നും വിഷയം സർക്കാർ വഴി തിരിച്ചുവിടുന്നെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച മുൻ എംഎൽഎ അടക്കം ഉള്ളവർക്ക് എതിരെ കേസ് എടുക്കാത്തത് എന്താണെന്ന് പ്രതിപക്ഷം ചോദിച്ചു.

കാഫിർ പോസ്റ്റ് വിവാദത്തിൽ മന്ത്രി മറുപടി പറയുന്നതിനിടെ യൂത്ത് കോൺഗ്രസ് വ്യാജ കാർഡ് കേസും ഉന്നയിച്ചു. ഇതോടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്ക്പോരുണ്ടായി. തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

കാഫിർ പോസ്റ്റ് വിവാദം സംബന്ധിച്ച വിഷയം മാത്യു കുഴൽനാടൻ എംഎഎൽഎയാണ് സഭയിൽ ഉന്നയിച്ചത്. പോസ്റ്റ് വിവാദം സംബന്ധിച്ച് രണ്ട് പരാതികൾ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് ഇത് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് നിയമ സഭയിൽ പറഞ്ഞു. ഫേയ്സ്ബുക്കിനോട് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും വിവരങ്ങൾ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെ കെ ലതിക പ്രചരിപ്പിച്ചത് വർഗീയതയോ അതോ അതിനെ എതിർത്തുള്ള പോസ്റ്റാണോയെന്നും മന്ത്രി എംബി രാജേഷ് ചോദിച്ചു. കെകെ ലതികയുടെ പോസ്റ്റും നിയമസഭയിൽ വായിച്ചു. ആര് വർഗീയത പ്രചരിപ്പിച്ചാലും നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം കുഞ്ഞച്ചൻ പ്രൊഫൈലിലൂടെയുള്ള അശ്ലീല പ്രചരണത്തിനെതിരെ എന്ത് നടപടി എടുത്തെന്ന് യു പ്രതിഭ എംഎൽഎ ചോദിച്ചു. കുഞ്ഞച്ചൻറെ വലിയച്ഛൻമാരെ കുറിച്ച് താൻ പറയുന്നില്ലെന്ന് എംബി രാജേഷ് മറുപടി നൽകി. യഥാർത്ഥ ചോദ്യങ്ങളിൽ നിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും ചോദ്യോത്തരവേള ദുരുപയോഗപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.