കട്ടെടുക്കാൻ ഒന്നും കിട്ടിയില്ല, ദേഷ്യം പിടിച്ച് പുത്തൻ തുണികൾ വെട്ടിനുറുക്കി, ചുമരിൽ മുട്ട എറിഞ്ഞുടച്ചു; ചങ്ങരോത്ത് പഞ്ചായത്തിൽ കലിപ്പനായ കള്ളന്റെ വിളയാട്ടം


ചങ്ങരോത്ത്: കട്ടെടുക്കാന്‍ കാര്യമായൊന്നും കിട്ടാഞ്ഞപ്പോള്‍ കലിപ്പനായി മാറിയ കള്ളന്‍ വെട്ടിനുറുക്കിക്കളഞ്ഞത് പുതു പുത്തൻ തുണിത്തരങ്ങള്‍. കടിയങ്ങാട് മാർക്കറ്റ്-ആട്ടോത്ത് താഴെ റോഡിൽ ഇല്ലത്ത്മീത്തൽ സൈനബ ഇസ്മായിലിന്റെ വീട്ടിലാണ് കള്ളൻ കയറിയത്. വീട് പൂട്ടി മകളുടെ വീട്ടിൽ വിരുന്ന് പോയപ്പോഴാണ് കള്ളന്റെ അതിക്രമങ്ങള്‍ നടന്നത്.

രണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രമാണ് കള്ളന് അപഹരിക്കാന്‍ സാധിച്ചത്. പ്രതീക്ഷിച്ച പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ഒന്നും കിട്ടാത്തതിനാൽ അരിശം തീർക്കാൻ പുതു പുത്തൻ മാക്സി,ഫർദ്ദ മറ്റു ഡ്രസ്സുകള്‍ തുണിത്തരങ്ങള്‍ എന്നിവ വെട്ടി നുറുക്കി ഉപയോഗ ശൂന്യമാക്കുകയും അലമാരയില്‍ സൂക്ഷിച്ച വസ്ത്രങ്ങള്‍ വലിച്ച് വാരി താഴേക്ക് ഇടുകയും ചെയ്തിട്ടുണ്ട്. ട്രേയില്‍ സൂക്ഷിച്ച മുട്ട ചുമരിൽ എറിഞ്ഞുടച്ച നിലയിലാണ്. ബാങ്കിലെ ലോൺ പേപ്പറും കള്ളന്‍ എടുത്തു കൊണ്ടുപോയിട്ടുള്ളതായി വീട്ടുകാര്‍ പറയുന്നു.

തൊഴിലുറപ്പ് തൊഴിലാളിയും ക്ഷീര കർഷകയും കൂടിയായ വീട്ടമ്മ കുടുംബശ്രീ, അയൽക്കൂട്ട കുറിയുടോതും പരസ്പരം സഹായക്കുറിയുടേതുമായി കൂട്ടിവെച്ച സംഖ്യയും കുട്ടികൾ സ്കൂളിൽ പോകാൻ കരുതിവെച്ച ചില്ലറയും കൂടി കൈക്കലാക്കിയിട്ടാണ് കള്ളന്‍ സ്ഥലം വിട്ടത്.

വീടിന്റെ പിൻ ഭാഗത്തെ അടുക്കളയുടെ ഗ്രിൽസ് തുറന്നിട്ട സ്ഥിതിയിലാണ് കാണപ്പെട്ടത്. അതിനാല്‍ അതുവഴിയാണ് വഴിയാണ് കള്ളൻ വീടിനകത്ത് കയറിയതെന്നാണ് കരുതുന്നത്.