‘വ്യാജകാഫിർ പോസ്റ്റ് പ്രതികളെ കണ്ടെത്താൻ പോലീസ് തയ്യാറാകാണം, ഒന്നരകൊല്ലത്തിന് ശേഷം പോലിസ് മറുപടി പറയേണ്ടിവരും, പിണറായിസം അവസാനിക്കാൻ പോകുന്നുവെന്ന് കെ മുരളീധരൻ’; വടകര എസ് പി ഓഫീസിലേക്ക് യു ഡി എഫ് മാർച്ച്


വടകര: വേവുവോളം കാത്തു ഇനി ആറുവോളം കാക്കാം. പിണറായിസം ഒന്നരകൊല്ലം കൂടി സഹിച്ചാൽ മതിയെന്ന് കെ മുരളീധരൻ. വടകര എസ് പി ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്താൽ കേസെടുക്കുന്ന പോലീസ് എന്ത് കൊണ്ട് കാഫിർ പോസ്റ്റ് വന്ന വാട്സ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്യുന്നില്ലെന്ന് മുരളീധരൻ ചോദിച്ചു.

കാഫിർ പോസ്റ്റ് നിർമിച്ചയാളെ കണ്ടെത്താൻ നിയമത്തിന്റെ ഏതറ്റം വരെയും പോകും. പോലീസ് ഉദ്യോഗസ്ഥർ പോരാളി ഷാജിയെ കണ്ടെത്താനും ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് കേസെടുക്കാനും തയ്യാറാകാണം. അല്ലാത്ത പക്ഷം ഒന്നരകൊല്ലം കഴിഞ്ഞാൽ ഇതിന് മറുപടി പറയേണ്ടി വരും. അന്ന് പിണറായിയും ഗോവിന്ദനും ഒന്നും സംരക്ഷിക്കാൻ ഉണ്ടാകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

വ്യാജകാഫിർ പ്രചരണം ഗൂഢാലോചന നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യുഡിഎഫ് വടകര എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് എസ് പി ഓഫീസ് പരിസരത്ത് പോലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു.