മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍; ഈ വര്‍ഷം തന്നെ ജിയോ, വി.ഐ, എയര്‍ടെല്‍ എന്നിവയുടെ താരിഫ് ഉയരുമെന്ന് റിപ്പോര്‍ട്ട്


കോഴിക്കോട്: രാജ്യത്തെ മൊബൈൽ നിരക്കുകൾ വർധിപ്പിച്ചിട്ട് അധികം കാലമായിട്ടില്ല. എന്നാൽ വൈകാതെ തന്നെ വീണ്ടും നിരക്ക് കൂട്ടാൻ ഒരുങ്ങുകയാണ് ടെലികോം കമ്പനികൾ . രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ , വോഡഫോൺ ഐഡിയ എന്നിവ നിരക്കുകൾ ഇനിയും കൂട്ടിയേക്കും. നിലവിലെ സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിൽ വരുമാനത്തിൽ 20 മുതൽ 25 ശതമാനം വരെ വർധനവാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. 2023 സാമ്പത്തിക വർഷം തുടങ്ങുമ്പോഴേക്കും മികച്ച ലാഭമാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്.

ഓരോ ഉപഭോക്താവിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന വരുമാനത്തിൽ നിന്നും വർധനവ് ഉണ്ടായിട്ടില്ലെങ്കിൽ നെറ്റ‍്‍വർക്കിലും സ്പെക്ട്രത്തിലും നിക്ഷേപിക്കാൻ മതിയായ വരുമാനം ലഭിച്ചേക്കില്ല. നിരക്ക് കൂട്ടിയില്ലെങ്കിൽ സർവീസ് മോശമാകാനുള്ള സാധ്യതയുണ്ടെന്നും ഡൊമസ്റ്റിക് റേറ്റിങ് ഏജൻസിയായ ക്രിസിലിൻെറ ഗവേഷക വിഭാഗം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ ഗ്രാമീണ മേഖലയിലടക്കം മികച്ച നെറ്റ‍്‍വർക്ക് സംവിധാനവുമായി റിലയൻസ് ജിയോ എത്തിയതിന് ശേഷം ടെലികോം വിപണിയിൽ വലിയ മത്സരമാണ് നടക്കുന്നത്. പ്രധാനമായും മൂന്ന് കമ്പനികളാണ് ഇന്ന് ഈ മേഖലയിലുള്ളത്. 2019 ഡിസംബർ മുതലാണ് മൊബൈൽ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയത്. “ഈ സാമ്പത്തികവർഷം 20-25% വരുമാനമാണ് മൂന്ന് പ്രധാന ടെലികോം കമ്പനികൾ ലക്ഷ്യമാക്കുന്നത്,” റിപ്പോർട്ട് പറയുന്നു.

2022 സാമ്പത്തിക വർഷത്തിൽ ഉപഭോക്താവിൽ നിന്നുള്ള വരുമാനത്തിൽ ശരാശരി 5 ശതമാനം വരെയാണ് വർധനവ് ഉണ്ടായിട്ടുള്ളത്. 2023 എത്തുമ്പോൾ 15 മുതൽ 20 ശതമാനം വരെ വരുമാനം ആവശ്യമായിട്ടുണ്ട്. ഈ ലക്ഷ്യം കൈവരിക്കാനാണ് ഇപ്പോൾ വീണ്ടും വർധനവ് പ്രഖ്യാപിക്കാൻ പോകുന്നതെന്നും റിപ്പോർട്ട് പറയുന്നു. വരുമാനത്തിലുള്ള വർധനവും നിരക്കിലുള്ള വർധനവും ടെലികോം കമ്പനികളുടെ സമ്മർദ്ദം കുറയ്ക്കുമെന്നാണ് കരുതുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ 3.70 കോടി ഉപഭോക്താക്കളെയാണ് നഷ്ടമായിട്ടുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആക്ടീവല്ലാത്ത ഉപഭോക്താക്കളെയാണ് കാര്യമായി നഷ്ടമായിട്ടുള്ളത്. അതേസമയം, ആക്ടീവ് ഉപഭോക്താക്കളുടെ കാര്യത്തിൽ മൊത്തത്തിൽ മൂന്ന് ശതമാനം വർധനവുണ്ടായി. 2.90 കോടി സബ‍്‍സ‍്ക്രൈബേഴ്സാണ് കൂടുതലായി എത്തിയത്.

2021 ആഗസ്റ്റ് മുതൽ 2022 ഫെബ്രുവരി വരെയുള്ള സമയത്തിൽ റിലയൻസ് ജിയോക്ക് ഉപഭോക്താക്കളുടെ കാര്യത്തിൽ വലിയ നഷ്ടം നേരിട്ടിരുന്നു. എന്നാൽ അവരുടെ ആക്ടീവ് ഉപഭോക്താക്കൾ 2022 മാർച്ചോടെ 94 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 78 ശതമാനമായിരുന്നു. ഭാരതി എയർടെൽ ഈ സാമ്പത്തികവർഷം 1.10 കോടി പുതിയ ഉപഭോക്താക്കളെ കൂടി ചേർത്ത് കൊണ്ട് ആക്ടീവ് ഉപഭോക്താക്കളെ 99 ശതമാനത്തിലെത്തിച്ചു. വോഡഫോൺ ഐഡിയക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. മോശം സർവീസും നെറ്റ‍്‍വർക്ക് തകരാറുകളും കാരണം കമ്പനിക്ക് 3 കോടി ആക്ടീവ് ഉപഭോക്താക്കളെയാണ് ഈ സാമ്പത്തിക വർഷത്തിൽ മാത്രം നഷ്ടമായിട്ടുള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.